പ്രതിപക്ഷ നേതാവിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന വി ഡി സതീശന് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിക്കും. പ്രതിമാസം 1,85,000 രൂപ ശമ്പളത്തിന് പുറമെ ഔദ്യോഗിക വസതി, വാഹനങ്ങൾ, ആജീവനാന്ത പെൻഷൻ എന്നിവ ലഭിക്കും. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിനും ഭാര്യക്കും കൂടി 6.69 കോടി രൂപയുടെ ആസ്തിയുണ്ട്.

തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത് സർക്കാരിൽ നിന്ന് ലഭിക്കുന്ന ശമ്പളവും അലവൻസുകളും കൂടിയാണ്. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളുമായിരുന്നു പ്രതിപക്ഷ നേതാവിന് ലഭിച്ചിരുന്നതെങ്കിൽ ഇനി അതിലും മേലെയാണ് സ്ഥാനം. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് താമസിക്കാൻ ഔദ്യോഗിക വസതി, സഹായിക്കാൻ 30 പേഴ്സമൽ സ്റ്റാഫുകൾ, കാർ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇനി, മുഖ്യമന്ത്രിയാകുമ്പോൾ വി ഡി സതീശന് പ്രതിമാസം അടിസ്ഥാന ശമ്പളവും അലവൻസുകളും ചേ‍ർത്ത് 1,85,000 രൂപയാണ് ശമ്പളമായി ലഭിക്കുകയെന്നാണ് റിപ്പോ‍ർട്ടുകൾ പറയുന്നത്. ഇതിന് പുറമേ യാത്രയ്ക്കായി ഔദ്യോ​ഗിക വാഹനവും അകമ്പടിക്കായി പൈലറ്റ് വാഹനങ്ങളും ലഭിക്കും. മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രിക്ക് ട്രെയിന്‍-വിമാന യാത്രകള്‍ക്ക് പ്രത്യേത യാത്രാ അലവന്‍സുകളും സൗകര്യങ്ങളുമുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂര്‍ണമായ സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇനി, 5 വ‍‌‍ർഷം കഴിഞ്ഞ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കിയാലും ആജീവനാന്തം പെന്‍ഷനും ലഭിക്കും. താമസത്തിന് ക്ലിഫ് ഹൗസാണ് മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതി. സ‍ർക്കാ‌ർ നൽകുന്ന ഈ ബം​ഗ്ലാവിന് 24 മണിക്കൂര്‍ കര്‍ശനമായ സുരക്ഷയും ഉണ്ടായിരിക്കും.

നിലവിൽ, നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശന്റെ ആസ്തിയും വലിയ ച‍‌ർച്ചയാവുകയാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അദ്ദേഹം നൽകിയ ആസ്തികളുടെയും ബാധ്യതകളുടെയും കണക്കുകൾ അനുസരിച്ച് സതീശനും ഭാര്യ ലക്ഷ്മിപ്രിയയും ചേര്‍ന്ന് ഏകദേശം 6.69 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കൈവശം വച്ചിട്ടുണ്ട്. സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപമായി 53,82,286 രൂപയും, ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. 64,000 രൂപ പണവും 25,000 രൂപയുടെ ബാങ്ക് ഓഹരികളും 35 ഗ്രാം സ്വര്‍ണ്ണവും ഉണ്ടെന്ന് സതീശന്‍ വ്യക്തമാക്കിയിരിക്കുന്നു. അതേ സമയം ഭാര്യയുടെ പേരിൽ നിലവിൽ 1128 ഗ്രാം സ്വർണമുണ്ട്. ഇതിന്റെ നിലവിലെ മൂല്യം അനുസരിച്ച് 1,70,82,074 രൂപ വരും. വീടും സ്ഥലവും അടക്കം 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കള്‍ വി ഡി സതീശന്റെ പേരിലുണ്ട്.

ഇനി ബാധ്യതകളുടെ കണക്ക് നോക്കാം. വി ഡി സതീശന് സ്വന്തം പേരിൽ 24,00,635 രൂപയുടെ കടമുണ്ട്. ഇതിൽ കാർ ലോണും ബാങ്കുകളിൽ നിന്നുള്ള മറ്റ് വായ്പകളും ഉൾപ്പെടുന്നു. ഭാര്യ ലക്ഷ്മി പ്രിയയുടെ പേരിൽ 17,45,000 രൂപയുടെ ബാധ്യതയുമുണ്ട്. വിഡി സതീശന്റെ പ്രധാന വരുമാന സ്രോതസ്സായി രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ശമ്പളവും അലവൻസുകളുമായിരുന്നു. കൂടാതെ അഭിഭാഷകനെന്ന നിലയിലും നേരത്തെ സമ്പാദിച്ചിരുന്നു.