Asianet News MalayalamAsianet News Malayalam

തരൂരിന് പിന്തുണയുമായി യുവനിര; നിലപാട് പറയാതെ സുധാകരൻ, ഖാ‍ര്‍ഗ്ഗെയ്ക്ക് വേണ്ടി ചെന്നിത്തല രംഗത്ത്

ഖാ‍ര്‍ഗേയെ പിന്തുണയ്ക്കണമെന്ന് സഹപ്രവര്‍ത്തകരോട് അഭ്യ‍ര്‍ത്ഥിക്കുകയാണെന്ന് ചെന്നിത്തല. ഖാർഗെക്കെതിരായ പ്രചാരണം  ദളിത് നേതാവായത് കൊണ്ടെന്ന് കെ.സി.വേണുഗോപാല്‍

Kerala Congress Leaders Campaigns for mallikarjun Kharge
Author
First Published Oct 1, 2022, 2:39 PM IST

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ മല്ലുകാർജ്ജുൻ ഖാര്‍ഗെയ്ക്ക് പൂർണ പിന്തുണ നൽകുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഖാ‍ര്‍ഗേയെ പിന്തുണയ്ക്കണമെന്ന് സഹപ്രവര്‍ത്തകരോട് അഭ്യ‍ര്‍ത്ഥിക്കുകയാണെന്നും മുതിര്‍ന്ന നേതാക്കൾ ഒന്നിച്ചെടുത്ത തീരുമാനമാണ് ഖാ‍ര്‍ഗേയുടെ സ്ഥാനാ‍ര്‍ത്ഥിത്വമെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ വാക്കുകൾ - 

മല്ലികാർജ്ജുന ഖാർഗേ മുതിർന്ന പാരമ്പര്യമുള്ള നേതാവ്. ദേശീയതലത്തിൽ നടക്കുന്ന മത്സരത്തിൽ പ്രദേശിക വാദത്തിന് പ്രസക്തിയില്ല.  ശശി തരൂമായി വ്യക്തിപരമായ നല്ല ബന്ധമുണ്ട്. അതിന് ഉലച്ചിലുണ്ടാവില്ല. മല്ലികാർജ്ജുന ഖാർഗേ അനുഭവസമ്പത്തുള്ള നേതാവാണ്. 

അതേസമയം മല്ലികാർജ്ജുൻ ഖാർഗെക്കെതിരായ പ്രചാരണം  ദളിത് നേതാവായത് കൊണ്ടെന്ന് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഗാന്ധി കുടുബത്തിന് പിന്‍സീറ്റ് ഡ്രൈവിങിന്‍റെ ആവശ്യമില്ല. രാജസ്ഥാനിലെ സംഭവങ്ങളില്‍  ഉത്തരവാദിത്വം ഏറ്റെടുത്തതിനാല്‍ മത്സരിക്കാത്തതാണ് നല്ലെന്നതെന്ന് ഗെലോട്ടിനോട് നേതൃത്വം പറഞ്ഞു. ഖാർഗെ തരൂർ മത്സരത്തെ പാര്‍ട്ടി  സ്വാഗതം ചെയ്യുന്നുവെന്നും കെസി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഖാർഗെക്കായി ജി23 എന്ന് മാധ്യമങ്ങള്‍ വിളിക്കുന്നവ‍ർ പോലും ഒപ്പിട്ടു. തരൂരും ഖാ‍ര്‍ഗെയും തമ്മിലുള്ള മത്സരത്തെ പാർട്ടി സ്വാഗതം ചെയ്യുന്നു. രാജസ്ഥാനില്‍ സംഭവിച്ചത് ദൗർഭാഗ്യകരമാണ്. ഖെലോട്ട് മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.  സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കാരമായി കൊണ്ടു നടക്കുന്നവനല്ലെന്നും താന്‍ എന്താണെന്ന് രാഹുലിനും സോണിയക്കും അറിയാമെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. 

അതേസമയം അധ്യക്ഷ പോരു മുറുകമ്പോൾ കേരള നേതാക്കൾക്ക് തരൂരിനോടുള്ള എതിർപ്പ് കുറയുകയാണ്. എതിരാളി ഖാർഗെയായതും ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് ദേശീയ നേതൃത്വം വിശദീകരിച്ചതുമാണ് കാരണം. യുവനിരയാണ് തരൂരിനെ കൂടുതൽ രംഗത്തുള്ളത്.  ജോഡോ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് തരൂരിന് മനസാക്ഷി വോട്ട് ആഹ്വാനം ചെയ്ത് പിന്നെ തിരുത്തിയ സുധാകരൻ ഇപ്പോഴും സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കളെ പോലെ ഖാർഗെയ പിന്തുണക്കുന്നില്ലെന്നത് ശ്രദ്ധേയം. 

അതേ സമയം ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും ആൻറണി അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയുള്ള ഖാർഖെ തന്നെയാണ് നെഹ്റു കുടുംബത്തിൻറെ ചോയ്സ് എന്നാണ് ഒരു വിഭാഗം നേതാക്കൾ വിശദീകരിക്കുന്നത്.തരൂർ ജി 23 സ്ഥാനാർത്ഥി അല്ലാത്തതും സോണിയാ ഗാന്ധി മത്സരത്തിന് സമ്മതം  മൂളിയതും കാരണം തരൂരിനപ്പോൾ വിമത പരീവേഷമില്ല. മത്സരം ഉൾപ്പാർട്ടി ജനാധിപത്യ ലക്ഷണമായി ദേശീയ നേതൃത്വം തന്നെ വിശദീകരിക്കുമ്പോൾ കേരള നേതാക്കൾ പിന്തുണ പരസ്യമാക്കുന്നതിൽ അച്ചടക്ക പ്രശ്നം കാണുന്നുമില്ല. തരൂരിനോടുള്ള എതിർപ്പ് കുറയുമ്പോഴും പാർലമെൻററി രംഗത്തെ മികവിനേ്കാൾ സംഘടനയെ നയിക്കാൻ നല്ലത് ഖാർഗെ തന്നെയെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗത്തെ നിലപാട്. തരൂരിൻറെ നാട്ടിൽ നിന്നുും കൂടുതൽ വോട്ട് ഖാർഗെക്കാവുമെന്നും ഈ നേതാക്കൾ കണക്ക് കൂട്ടുന്നു.

വിഡി സതീശൻ്റെ വാക്കുകൾ  

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ദളിത് അധ്യക്ഷനുണ്ടാവേണ്ടത് അനിവാര്യമാണ്. മത്സരരംഗത്ത് നിന്നും തരൂ‍ര്‍ പിന്മാറണമെന്ന് അഭിപ്രായമില്ല. തരൂരിന് മത്സരിക്കാനുള്ള അവകാശമുണ്ട്. എ.ഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നെഹ്റു കുടുംബം ഇടപെട്ടിട്ടില്ല. ദളിത് വിഭാഗത്തിൽ നിന്നും കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ടാവുന്നതിനെ സന്തോഷത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ചേരിതിരിവുണ്ടാവില്ല. 

 

Follow Us:
Download App:
  • android
  • ios