രക്തസാക്ഷി പിബി സന്ദീപ് കുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറൽ ചടങ്ങിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം
പത്തനംതിട്ട: സംസ്ഥാനത്ത് അക്രമ പരമ്പര നടപ്പിലാക്കുകയാണ് ആർഎസ്എസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകം കൊണ്ട് സിപിഎമ്മിനെ തകർക്കാനാവില്ല. ആർഎസ്എസ് കൊലക്കത്തിയുടെ ഒടുവിലത്തെ ഇരയാണ് ഹരിദാസെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
രക്തസാക്ഷി പിബി സന്ദീപികുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറൽ ചടങ്ങിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ആർഎസ്എസ് സംസ്ഥാനത്ത് കൊലപാതക പരമ്പര നടപ്പിലാക്കുകയാണ്. ഹരിദാസ് ആർഎസ്എസ് കൊലക്കത്തിയുടെ അവസാനത്തെ ഇരയാണ്. പിബി സന്ദീപ് കുമാർ സിപിഎമ്മിന്റെ ഭാവി വാഗ്ദാനമായിരുന്നു. പാർട്ടിയുടെ കൂടുതൽ ഉത്തരവാദിത്വങ്ങളിൽ എത്തേണ്ടയാളായിരുന്നു സന്ദീപെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അക്രമത്തിലോ കൊലപാതകത്തിലോ വിശ്വാസിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. കൊലപാതകങ്ങൾ കൊണ്ട് പാർട്ടിയെ തകർക്കാൻ കഴിയില്ല. അങ്ങനെ എങ്കിൽ സിപിഎം കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. അക്രമം കൊണ്ട് പാർട്ടിയെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് കഴിയില്ല. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഉത്തർപ്രദേശിലെ നയം കേരളത്തിൽ നടക്കില്ല. ബിജെപിക്കാരെ ഒറ്റപ്പെടുത്തണം. ബിജെപിക്കാർ ഇല്ലാത്ത സമൂഹമാക്കുകയാണ് രക്തസാക്ഷികളോട് കാണിക്കാവുന്ന നീതി. എസ്ഡിപിഐക്കാറും ആർഎസ്എസും ചേർന്ന് സംസ്ഥാനത്ത് അക്രമങ്ങൾക്ക് മൂർച്ച കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
