ഇ-ബസ് അഴിമതി ആരോപണം: ആർക്കെങ്കിലും പ്രത്യേകിച്ച് കരാർ നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ലെന്ന് എകെ ശശീന്ദ്രൻ
കൊവിഡ് കാലത്ത് ഗതാഗത വകുപ്പ് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. ചെന്നിത്തല ഉന്നയിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഫയൽ നോക്കിയാലേ പറയാനാവൂ
കോഴിക്കോട്: ഇ-ബസ് പദ്ധതിയുടെ കൺസൾട്ടൻസി കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ആർക്കെങ്കിലും ഏതെങ്കിലും കരാർ പ്രത്യേകമായി നൽകാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് ഗതാഗത വകുപ്പ് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. ചെന്നിത്തല ഉന്നയിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഫയൽ നോക്കിയാലേ പറയാനാവൂ. ഇ മൊബിലിറ്റി പദ്ധതി സർക്കാർ അംഗീകരിച്ചതാണ്. ചെന്നിത്തല എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൂർണമായി മനസിലായില്ല.
ഇ മൊബിലിറ്റി പദ്ധതി സംബന്ധിച്ച ഫയലുകൾ പരിശോധിച്ച ശേഷം മറുപടി പറയാം. വിഷയത്തിൽ വിശദമായ പ്രതികരണം പിന്നീട് നടത്തും. ആർക്കും പ്രത്യേകിച്ച് ഒരു കരാറും നൽകിയിട്ടില്ലെന്നാണ് തന്റെ ധാരണയെന്നും മന്ത്രി പറഞ്ഞു. മന്ത്രി എന്ന നിലയിൽ താൻ ഒരു കമ്പനിയുമായും ചർച്ച ചെയ്തിട്ടില്ല. ഇങ്ങിനെയൊരു കാര്യത്തിൽ മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.