വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയർന്നു. ഇതും സർവകാല റെക്കോർഡാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയർന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയർന്നു. ഇതും സർവകാല റെക്കോർഡാണ്.
ഈ വര്‍ഷം മാര്‍ച്ച് 13ന് 90.22 ദശലക്ഷം യൂണിറ്റും മാര്‍ച്ച് 14ന് 92.04 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉപഭോഗം കേരളത്തിൽ രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി. ഇതും റെക്കോർഡാണ്. ഇടുക്കി അണക്കെട്ടില്‍ ആറു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ജലനിരപ്പാണ് ഇപ്പോഴത്തേത്. 37 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 70 ശതമാനം വെളളമുണ്ടായിരുന്നു. വൈദ്യുതി പദ്ധതികളിലെ ജലനിരപ്പ് കുറയുന്നത് ജലനിരപ്പ് താഴുന്നത് വരും ദിവസങ്ങളിൽ പ്രതിസന്ധിയുണ്ടാക്കും.
പ്രതിസന്ധി പരിഹരിക്കാൻ കൂടിയ വിലക്ക് വൈദ്യുതി അധികമായി പുറത്തു നിന്നും വാങ്ങേണ്ടി വരും. ഇങ്ങനെ വില്‍ക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 50 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ വിതരണ കമ്പനികള്‍ക്ക് അനുമതി നല്‍കി. അതുകൊണ്ട് ഉയർന്ന ഉപഭോഗ സമയത്ത് വൈദ്യുതി കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ അത് സര്‍ചാര്‍ജ് രൂപത്തില്‍ ഉപയോക്താക്കളുടെ ചുമലില്‍ തന്നെ വരും.
കേരളത്തിൽ ഇന്നലെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 45.5 ഡിഗ്രി സെൽഷ്യസാണ്. തൃശ്ശൂർ പീച്ചിയിൽ 42.4 ഡിഗ്രി സെൽഷ്യസും പാലക്കാട് മലമ്പുഴ ഡാമിൽ 43.3 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും 40 ഡിഗ്രിക്ക് മുകളിലേക്ക് താപനില രേഖപ്പെടുത്തി. 14 ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനുകളിലാണ് നാല്പത് ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ
മുന്നറിയിപ്പ് നിലവിലുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഇങ്ങനെ ഉയരാൻ കാരണം. ഒപ്പം, വേനൽ മഴ കുറഞ്ഞതും കാരണമാണ്. തീരദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച്, ഇടനാടുകളിലാണ് താപനില ഉയരാൻ സാധ്യതയുള്ളത്. ഒറ്റപ്പെട്ട മഴ കിട്ടിയാലും, ചൂടിന് ശമനമുണ്ടാവില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്.

