പിവി അൻവറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും രാവിലെ മുതൽ ആരംഭിച്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ് തുടരുന്നു.കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ വായ്പാ തട്ടിപ്പും കള്ള പണ ഇടപാടുകളുമെന്ന പരാതിയിലുമാണ് ഇ ഡി റെയ്ഡ്
മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും രാവിലെ മുതൽ ആരംഭിച്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ് തുടരുന്നു.കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ വായ്പാ തട്ടിപ്പും കള്ള പണ ഇടപാടുകളുമെന്ന പരാതിയിലുമാണ് ഇ ഡി റെയ്ഡ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അൻവർ ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പരാതി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തിയെന്ന പരാതിക്കുപിന്നാലെയാണ് പി വി അൻവറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ് നടത്തുന്നത്. കെ എഫ് സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന.
കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കെ.എഫ്.സി മലപ്പുറം ചീഫ് മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും പി.വി അന്‍വര്‍, സഹായി സിയാദ് അമ്പായത്തിങ്ങല്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്ന കൊല്ലത്തെ വ്യവസായിയും പ്ലാന്‍റുമായ മുരുഗേഷ് നരേന്ദ്രന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടില്‍ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. കളളപ്പണ ഇടപാടില്‍ അന്‍വറിനെതിരെ ചില തെളിവുകള്‍ മുരുഗേഷ് നരേന്ദ്രൻ ഇഡിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
സിയാദ് അമ്പായത്തിങ്ങലിന് അദ്ദേഹത്തിന്‍റെ വരുമാനമോ തിരിച്ചടവ് പ്രാപ്തിയോ പരിഗണിക്കാതെ 7.50 കോടിയുടെ വായ്പയാണ് കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും അനുവദിച്ചത്. മാലാംകുളം കണ്‍ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ഉടമ എന്ന പേരിലാണ് സിയാദിന് നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിച്ചത്. സിയാദ് വായ്പ തിരിച്ചടക്കാതെ വീഴ്ച വരുത്തി. ഈ വായ്പക്ക് ഈട് വെച്ച വസ്തുതന്നെ പണയം വെച്ച് പിവിആര്‍ ഡെവലപ്പേഴ്സ് എന്ന കമ്പനിയുടെ പേരില്‍ പി.വി അന്‍വറും രണ്ട് വായ്പകളിലായി അഞ്ചു കോടി രൂപയും വാങ്ങി. പി.വി അന്‍വറും സിയാദും അടക്കമുള്ളവര്‍ നടത്തിയ കള്ളപ്പണ ഇടപാടും മാലാംകുളം കണ്‍സ്ട്രക്ഷന്‍സ്, പിവിആര്‍ ഡെവലപ്പേഴ്സ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളടക്കമുള്ളവയാണ് ഇഡി അന്വേഷിക്കുന്നത്.



