ബുംറക്കെതിരെ ഇതുവരെ തകര്‍ത്തടിക്കാനായിട്ടില്ലെന്ന നാണക്കേട് മായ്ക്കുന്നതായിരുന്നു വാംഖഡെയില്‍ സഞ്ജുവിന്റെ തുടക്കം. മുംബൈക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് ബുംറയായിരുന്നു.
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടാനിറങ്ങിയപ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം രണ്ട് താരങ്ങളിലായിരുന്നു. ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യൻമാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണിലും ജസ്പ്രീത് ബുംറയിലും. ലോകകപ്പിനുശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോൾ ആരാകും ആധിപത്യം നേടുക എന്നതായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്. അത് മാത്രമായിരുന്നില്ല ബംറക്കെതിരെ ഇതുവരെ സിക്സ് അടിച്ചിട്ടില്ലെന്ന റെക്കോര്‍ഡ് സഞ്ജു മറികടക്കുമോ എന്നതും ആരാധകരുടെ ആകാക്ഷയേറ്റി. വാംഖഡെയില്‍ ടോസ് നേടി മുംബൈ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തപ്പോള്‍ ബുംറ-സഞ്ജു പോരാട്ടത്തിന് കളമൊരുങ്ങി.
ബുംറക്കെതിരെ ഇതുവരെ തകര്‍ത്തടിക്കാനായിട്ടില്ലെന്ന നാണക്കേട് മായ്ക്കുന്നതായിരുന്നു വാംഖഡെയില്‍ സഞ്ജുവിന്റെ തുടക്കം. മുംബൈക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് ബുംറയായിരുന്നു. സ്ട്രൈക്കില്‍ സഞ്ജുവും. ആദ്യ പന്ത് ഡോട്ട് ബോളായി. അടുത്ത പന്തില്‍ സഞ്ജു സിംഗിളെടുത്തു. അഞ്ചാം പന്ത് നേരിട്ട സഞ്ജു വീണ്ടും ഡോട്ട് ബോള്‍. എന്നാല്‍ നോ ബോളായ അവസാന പന്തില്‍ സഞ്ജുവിന്റെ മനോഹര ബൗണ്ടറി. ഫ്രീ ഹിറ്റായ അടുത്ത പന്ത് ബുംറയുടെ മരണ യോര്‍ക്കര്‍. സഞ്ജുവിന് റണ്ണെടുക്കാനായില്ല.
റുതുരാജ് ഗെയ്ക്വാദ് പുറത്തായശേഷം അഞ്ചാം ഓവര്‍ എറിയാനായി ഹാര്‍ദിക് പാണ്ഡ്യ വീണ്ടും ബുംറയെ വിളിച്ചു. ബുംറയുടെ ആദ്യ പന്തില്‍ സര്‍ഫറാസ് ഖാന് ബൗണ്ടറി നേടി. അടുത്ത പന്തില്‍ സിംഗിള്‍. സ്ലോ ബൗണ്‍സറായി മൂന്നാം പന്തില്‍ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സഞ്ജുവിന്റെ സിക്സര്‍. 12 വര്‍ഷവും 13 മത്സരങ്ങളും കാത്തിരുന്നശേഷം ബുംറക്കെതിരെ സഞ്ജുവിന്റെ ആദ്യ സിക്സര്‍. അമിതാവേശം കാട്ടാതെ അടുത്ത പന്തില്‍ സഞ്ജു സിംഗിളെടുത്തു. പതിനേഴാം ഓവറില്‍ വീണ്ടും ബുംറയെത്തിയപ്പോള് ആദ്യ പന്തില്‍ സഞ്ജു സിംഗിളെടുത്തു.
പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ ബുംറയുടെ ആദ്യ പന്തില്‍ വീണ്ടും സഞ്ജുവിന്റെ സിംഗിള്‍. മൂന്നാം പന്തില്‍ വീണ്ടും സഞ്ജു സിംഗിളെടുത്തു. വീണ്ടും ബുംറയുടെ അഞ്ചാം പന്ത് നോ ബോളായതോടെ സഞ്ജുവിന് ഫ്രീ ഹിറ്റ് ലഭിച്ചു. ഫ്രീ ഹിറ്റായ പന്തില്‍ വിക്കറ്റിന് പുറകിലേക്ക് സഞ്ജു ബുംറയെ ബൗണ്ടറി കടത്തി. ബൗണ്ടറിക്ക് തൊട്ടടുത്തായിരുന്ന് പന്ത് പിച്ച് ചെയ്തത്.
2014 മുതല്‍ ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തിലടക്കം ബുംറയുടെ 70 പന്തുകളാണ് സഞ്ജു നേരിട്ടത്. ഇതില്‍ രണ്ട് തവണ സഞ്ജുവിനെ ബുംറ പുറത്താക്കി. ബുംറക്കെതിരെ കരിയറില്‍ 71 പന്തില്‍ 82 റണ്‍സാണ് സഞ്ജു നേടിയത്. ഇന്നത്തെ മത്സരത്തില്‍ 10 പന്തില്‍ 18 റണ്‍സാണ് സഞ്ജു ബുംറക്കെതിരെ നേടിയത്. 11 ബൗണ്ടറിയും ഒരു സിക്സുമാണ് ബുംറക്കെതിരെ ഇപ്പോള്‍ സഞ്ജുവിന്റെ നേട്ടം. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ 15കാരന് വൈഭവ് സൂര്യവംശി ബുംറയുടെ ആദ്യ പന്തില്‍ സിക്സ് അടിച്ച് ഞെട്ടിക്കുകയും അതേ ഓവറില്‍ രണ്ടാമതൊരു സിക്സ് കൂടി അടിക്കുകയും ചെയ്തിരുന്നു.
