Mullaperiyar| മുല്ലപ്പെരിയാർ: ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് കേരളത്തിന്റെ അനുമതി
അനുമതി നൽകിയ കേരളത്തിന്റെ നടപടിക്ക് നന്ദിയറിയിച്ച തമിഴ്നാട് മുഖ്യമന്ത്രി പക്ഷേ ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടി ആക്കുന്നതിനെ കുറിച്ച് കത്തിൽ പരാമർശിച്ചിട്ടില്ല. ഇക്കാര്യത്തിൽ അഭ്യൂഹം നിലനിൽക്കുകയാണ്.
മുല്ലപ്പെരിയാർ: മുല്ലപ്പെരിയാറിലെ (mullaperiyar)ബേബി ഡാമിന് (baby dam ) താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് (tree felling) കേരളം, തമിഴ്നാടിന് അനുമതി നൽകി. ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. നേരത്തെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്നാട് കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച അഞ്ച് അംഗ തമിഴ്നാട് മന്ത്രിതല സംഘം അറിയിച്ചിരുന്നത്.
മരം മുറിക്കുന്നതിന് കേരളം അനുമതി നൽകിയതോടെ ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താൻ ഉള്ള തടസം നീങ്ങിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. കേരളത്തിന്റെ നടപടിക്ക് നന്ദിയറിയിച്ച സ്റ്റാലിൻ പക്ഷേ ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടി ആക്കുന്നതിനെ കുറിച്ച് കത്തിൽ പരാമർശിച്ചിട്ടില്ല. ഇക്കാര്യത്തിൽ അഭ്യൂഹം നിലനിൽക്കുകയാണ്. അതേ സമയം വണ്ടിപ്പെരിയാർ-പെരിയാർ ഡാം റോഡ് അറ്റകുറ്റപ്പണിക്കും തമിഴ്‌നാട് അനുമതി തേടിയിട്ടുണ്ട്.
അതേ സമയം മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ അനുവദിച്ച തമിഴ്നാട് സർക്കാരിനെതിരെ തമിഴ്നാട്ടിൽ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ പ്രതിഷേധം ശക്തമാക്കി. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അതിനും മുൻപേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെയാണ് അണ്ണാ ഡിഎംകെ നേതാവും മുൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീർ സെൽവം രംഗത്ത് എത്തിയത്. കേരളത്തിൻ്റെ മുന്നിൽ തമിഴ്നാടിൻ്റെ അധികാരങ്ങൾ അടിയറവ് വയ്ക്കുകയാണ് ഡിഎംകെ സർക്കാരെന്ന് പനീർസെൽവം കുറ്റപ്പെടുത്തി. വിഷയത്തിൽ ഡിഎംകെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് പരസ്യപ്രതിഷേധത്തിലേക്കും അണ്ണാ ഡിഎംകെ നീങ്ങുകയാണ്.