അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പേരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനെതിരെ കര്‍ശന നടപടി ലക്ഷ്യമിട്ടാണ് പ്രത്യേക നിയമ നിര്‍മ്മാണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമ നിര്‍മ്മാണം നടത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാതി വഴിയിൽ. അന്ധവിശ്വാസത്തിന്റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്ന ആചാരങ്ങളെല്ലാം കുറ്റകൃത്യമാക്കി നിയമപരിഷ്കാര കമ്മീഷൻ സമഗ്ര റിപ്പോര്‍ട്ട് ഒരു വർഷം മുമ്പാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. നിയമ വകുപ്പ് തയ്യാറാക്കിയ കരട് ബില്ല് ആഭ്യന്തര വകുപ്പിന്റെ പരിഗണന കാത്തിരിക്കുകയാണ്.

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പേരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനെതിരെ കര്‍ശന നടപടി ലക്ഷ്യമിട്ടാണ് പ്രത്യേക നിയമ നിര്‍മ്മാണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മന്ത്രവാദം, കൂടോത്രം, പ്രേത ബാധ ഒഴിപ്പിക്കൽ തുടങ്ങി ചികിത്സാ നിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണ് നിയമപരിഷ്കാര കമ്മീഷൻ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്‌. ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് പുതിയ നിയമ പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ കരട് നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ ശുപാര്‍ശകൾ കൈമാറിയത്. 

Also Read: പത്തനംതിട്ടയിലെ ഇരട്ട നരബലി; മുഹമ്മദ് ഷാഫി കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി

YouTube video player

കേരള പ്രിവെൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഇവിൾ പ്രാക്ടീസസ് സോഴ്സറി ആന്റ് ബ്ലാക്ക് മാജിക്ക് ബില്ല് എന്ന് പേരിട്ട് നിയമ വകുപ്പ് കൈമാറിയ കരട് കഴിഞ്ഞ കുറെ മാസങ്ങളായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലിരിക്കുകയാണ്. വിപുലമായ അഭിപ്രായ ശേഖരണം നടത്തിയ ശേഷം നിയമ നിര്‍മ്മാണത്തിലേക്ക് കടക്കാനാകൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. സമാന ആവശ്യത്തിൽ രണ്ട് സ്വകാര്യ ബില്ലുകൾ നിയമസഭയിൽ വന്നെങ്കിലും സമഗ്ര നിയമം പരിഗണനയിലെന്ന് പറഞ്ഞ് സർക്കാർ തള്ളുകയായിരുന്നു. മഹാരാഷ്ട്രയിലും കർണ്ണാടകയിലുമുള്ള നിയമത്തിൻ്റെ മാതൃകയിലായിരുന്നു നിയമപരിഷ്ക്കാര കമ്മീഷൻ ശുപാർശ നൽകിയത്.

YouTube video player