പ്രാദേശിക ലോക്ക്ഡൗൺ രീതി മാറുമോ? കൊവിഡ് പ്രതിരോധത്തിൽ വിദഗ്ദരുമായി ചർച്ച, മന്ത്രിസഭാ യോഗവും ഇന്ന് ചേരും
മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നൽ നൽകിയുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ രീതിയിൽ പുതിയ മാറ്റങ്ങളറിയാൻ സംസ്ഥാന സർക്കാർ വിദഗ്ദരുമായി ഇന്ന് ചർച്ച നടത്തും. സംസ്ഥാന മെഡിക്കൽ ബോർഡിന് പുറമെ, സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, വിദഗ്ദർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ, ദുരന്ത നിവാരണ വിദഗ്ദർ എന്നിവർ യോഗത്തിലുണ്ടാകും.
നിലവിൽ പരിശോധനകൾക്കും ടിപിആറിനും ലോക്ക്ഡൗണിനും പുറകെ പോവുന്നതിന് പകരം മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നൽ നൽകിയുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്. പ്രാദേശിക ലോക്ക്ഡൗണുകൾക്ക് പകരം, ചികിത്സാ സംവിധാനങ്ങൾ പ്രതിസന്ധിയിലാകുന്ന ജില്ലകളിൽ മാത്രം ലോക്ക്ഡൗൺ മതിയെന്ന നിർദേശവുമുണ്ട്.
വാക്സിനേഷൻ മുന്നേറിയതോടെ ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞത് കണക്കിലെടുക്കണമെന്നാണ് പ്രധാന വാദം. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക. സമഗ്ര മാറ്റം വേണമെന്ന നിർദേശം ഉയർന്നാലും കേന്ദ്രനയം, നിർദേശം എന്നിവ കൂടി നോക്കിയാകും തീരുമാനമുണ്ടാവുക.
അതേസമയം സംസ്ഥാന മന്ത്രിസഭായോഗവും ഇന്ന് ചേരും. കൊവിഡ് സാഹചര്യവും പ്രതിരോധ നടപടികളും മന്ത്രിസഭയോഗം വിലയിരുത്തും. ഓണക്കാലമായതിനാല്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല. കൊവിഡ് പ്രതിരോധ രീതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ വിദഗ്ദരുമായി വൈകിട്ട് ചര്‍ച്ച നടത്തുന്ന സാഹചര്യത്തില്‍ മന്ത്രിസഭായോഗത്തില്‍ നിര്‍ണ്ണായ തീരുമാനങ്ങൾ ഉണ്ടാകാനിടയില്ല.
സി.1.2 നെതിരെ മുന്‍കരുതലെടുത്ത് കേരളം, വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona