ഇന്റർനെറ്റ് സര്‍വീസ് പ്രൊവൈഡറായി കൂടി കെ ഫോൺ മാറുമ്പോൾ എന്തെല്ലാം മുന്നൊരുക്കങ്ങൾ വേണം എന്നതിനെ കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിൽ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന വിപുലമായ സംവിധാനമായി കെ ഫോൺ മാറുമ്പോൾ അതിന്റെ സാമ്പത്തിക വശത്തെയും നടത്തിപ്പ് രീതിയെയും കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ലാഭകരമായി പദ്ധതി നടപ്പാക്കുന്നതെങ്ങനെ എന്നാകും ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കുക.

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന അനുമതി കിട്ടിയതിന് പിന്നാലെയാണ് കെ ഫോൺ മറ്റ് നടപടിക്രമങ്ങൾ തുടങ്ങിയത്. വെറും സര്‍വീസ് പ്രൊവൈഡര്‍ ആയി മാത്രമല്ല ഇന്റർനെറ്റ് സേവനം നൽകുന്ന സ്ഥാപനമായി കൂടി കെ ഫോണിനെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐഎസ്പി ലൈസൻസിന് സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഒരാഴ്ചയ്ക്കകം ലൈസൻസ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റർനെറ്റ് സര്‍വീസ് പ്രൊവൈഡറായി കൂടി കെ ഫോൺ മാറുമ്പോൾ എന്തെല്ലാം മുന്നൊരുക്കങ്ങൾ വേണം എന്നതിനെ കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. ഡേറ്റ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ സാമ്പത്തിക ലാഭം ഉറപ്പാക്കുന്നത് എങ്ങനെ, എന്തെല്ലാം സൗകര്യങ്ങൾ അധികമായി ഒരുക്കേണ്ടതുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി വിലയിരുത്തും. ഒരോ മണ്ഡലത്തിലും അര്‍ഹരായ ബിപിഎൽ കുടുംബങ്ങളെ കണ്ടെത്തി പരമാവധി അഞ്ഞൂറ് പേർക്ക് വരെ സൗജന്യ കണക്ഷൻ നൽകാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും തദ്ദേശ ഭരണ വകുപ്പ് ലിസ്റ്റ് കൈമാറിയിട്ടില്ല.