Asianet News MalayalamAsianet News Malayalam

Governor : ഗവർണ്ണർ-സർക്കാർ പോര് ലോക്സഭയിൽ, അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ്

സർവ്വകലാശാലകളിലെ നിയമങ്ങൾ സംബന്ധിച്ച് തനിക്കുമേൽ സർക്കാർ കടുത്ത സമ്മർദ്ദമാണ് ഉയർത്തുന്നതെന്ന് ഒരു ഗവർണർക്ക് പറയേണ്ടി വന്ന സാഹചര്യം അടിയന്തര പ്രാധാന്യമുള്ളതാണെന്നും അതിനാൽ ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ബെന്നി ബഹനാൻ  ആവശ്യപ്പെട്ടു. 

kerala governor ldf government fight over university appointments in lok sabha
Author
Delhi, First Published Dec 13, 2021, 11:43 AM IST

ദില്ലി: കേരളത്തിലെ സർവ്വകലാശാലകളുമായി ബന്ധപ്പെട്ട ഗവർണ്ണർ-സർക്കാർ പോര് പാർലമെന്റിൽ ഉന്നയിച്ച് കോൺഗ്രസ് (Congress). വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി (Benny Behanan) ലോക്സഭയിൽ (Loksabha) അടിയന്തര പ്രമേയ നോട്ടീസ് നൽകി. സർവ്വകലാശാലകളിലെ നിയമങ്ങൾ സംബന്ധിച്ച് തനിക്കുമേൽ സർക്കാർ കടുത്ത സമ്മർദ്ദമാണ് ഉയർത്തുന്നതെന്ന് ഒരു ഗവർണർക്ക് (Kerala Governor) പറയേണ്ടി വന്ന സാഹചര്യം അടിയന്തര പ്രാധാന്യമുള്ളതാണെന്നും അതിനാൽ ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ബെന്നി ബഹനാൻ  ആവശ്യപ്പെട്ടു. 'സർവ്വകലാശാലകളെ കേരളം ഭരിക്കുന്ന ഇടത് സർക്കാർ രാഷ്ട്രീയവൽക്കരിക്കുന്നതിനുള്ള ഉത്തമ ഉദാഹരമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സംഭവിച്ചതെന്നും കോൺഗ്രസ് എംപി പറഞ്ഞു.

സർക്കാർ സർവകലാശാലകളിലെ നിയമനങ്ങളിൽ ഇടപെടുന്നുവെന്നാരോപിച്ച് ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്നത്. 

'സംഘിയെന്ന് വിളിച്ചോട്ടെ, മുഖ്യമന്ത്രിക്ക് സർവകലാശാലയിൽ എന്ത് കാര്യം?'

ഈ മാസം എട്ടാം തീയതിയാണ് ചാൻസിലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാൻസിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപടെല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 

ഒപ്പിട്ടിറക്കിയത് തള്ളിപ്പറയുന്നോ? ബാഹ്യ ഇടപെടൽ സംശയിച്ച് മുഖ്യമന്ത്രി; ഗവ‍ർണർക്ക് പരസ്യ മറുപടി

ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഗവർണ്ണർ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം അവർ തമ്മിൽ തീർക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

എന്നാൽ അതേ സമയം, സർവകലാശാല വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. യൂണിവേഴ്സിറ്റി നിയമനങ്ങളിലെല്ലാം സി പി എം അനാവശ്യമായി ഇടപെടുകയാണെന്നും സതീശൻ കുറ്റുപ്പെടുത്തി. നിയമവിരുദ്ധമായ കാര്യങ്ങളിൽ ഒപ്പിട്ടു നൽകിയെന്ന് ഗവർണറും വ്യക്തമാക്കിക്കഴിഞ്ഞു. അതും നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

 

Follow Us:
Download App:
  • android
  • ios