പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാദം
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒന്നരവർഷമായി കേസിൽ അന്വേഷണം നടത്തിയിട്ടും തനിക്ക് അഴിമതിയിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ വിജിലൻസിന് കഴിഞ്ഞിട്ടില്ലെന്നാണ് പ്രധാന വാദം.
ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. എന്നാൽ ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. അതേസമയം പ്രതിയ്ക്ക് എതിരായ അന്വേഷണ പുരോഗതി അറിയിക്കാൻ നേരത്തെ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.