കേരളത്തിൽ ശക്തമായ മഴ വരുന്നു; വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം കനത്ത മഴയെന്ന് പ്രവചനം
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സാധ്വീനത്തിൽ കേരളം, കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കനക്കും. വെള്ളിയാഴ്ച മുതൽ കേരളത്തിൽ പെയ്യുന്ന മഴയുടെ അളവ് കൂടും. ഈ സമയം കൂടുതൽ ജാഗ്രത വേണം. തിങ്കളാഴ്ചയോടെ മാത്രമെ മഴയുടെ ശക്തി കുറയുകയുള്ളൂ.
ദില്ലി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടതോടെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രാജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സാധ്വീനത്തിൽ കേരളം, കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കനക്കും., വെള്ളിയാഴ്ച മുതൽ കേരളത്തിൽ പെയ്യുന്ന മഴയുടെ അളവ് കൂടും. ഈ സമയം കൂടുതൽ ജാഗ്രത വേണം. തിങ്കളാഴ്ചയോടെ മാത്രമെ മഴയുടെ ശക്തി കുറയുകയുള്ളൂ.
കനത്ത മഴ പ്രളയത്തിന് കാരണമാകുമെന്ന് പറയാനാകില്ലെന്നും. മലയോര മേഖലയിൽ മണ്ണിടിച്ചിലിന്റെ കാര്യത്തിൽ ജാഗ്രത വേണമെന്നും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നിറിയിപ്പ് അനുസരിച്ച് വരും മണിക്കുറുകളിൽ വടക്കൻ കേരളത്തിലടക്കം ഇന്നും സാധാരണ മഴ തുടരും.
കണ്ണൂരിൽ ജാഗ്രത
മഴ കനത്തതോടെ ഉരുൾ പൊട്ടൽ സാധ്യതയുള്ള കണ്ണൂർ കൊട്ടിയൂരുൾപെടെ മലയോര മേഖല അതീവ ജാഗ്രതയിൽ. ആറളം വില്ലേജ് ഓഫീസിന് സമീപം മലയോര ഹൈവേയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യൽ തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റി മൊയ്തീൻ പള്ളിക്ക് സമീപം ഒരു പഴയ കെട്ടിടം ഇടിഞ്ഞുവീണിരുന്നു. ഇരിക്കൂർ പൂവത്ത് ഒരാളുടെ വീടിനടുത്തേക്ക് മണ്ണിടിഞ്ഞുവീണതിനാൽ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറിട്ടുണ്ട്.
കോഴിക്കോട്ട് ശക്തമായ മഴ
കോഴിക്കോട് ജില്ലയില്‍ മുക്കം മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ.കാരശേരിയില്‍ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. മലാംകുന്നിലെ ചിരുതയുടെ വീടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. വീട്ടുകാര്‍ പുറത്ത് പോയതിനാല്‍ ആളപായമൊഴിവായി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. തിരുവണ്ണൂരില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി തടസ്സം നീക്കി.
പുത്തുമലയിൽ മഴ കനക്കുന്നു
വയനാട് പുത്തുമലയിൽ കനത്ത മഴ. ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യത. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.