ആഗോള അയ്യപ്പസംഗമത്തില്‍ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ക്വട്ടേഷൻ ഇല്ലാതെയാണ് കരാർ നൽകിയതെന്നെന്നും ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ പാലിച്ചില്ല എന്നും കോടതി വ്യക്തമാക്കി
കൊച്ചി: ആഗോള അയ്യപ്പസംഗമത്തില്‍ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ക്വട്ടേഷൻ ഇല്ലാതെയാണ് കരാർ നൽകിയതെന്നെന്നും ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ പാലിച്ചില്ല എന്നും കോടതി വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാണ് കോടതിയുടെ നിരീക്ഷണം. ടെൻഡർ നടപടികൾ പാലിക്കാതിരുന്നതിന് പ്രത്യേക കാരണങ്ങൾ കണ്ടെത്താനായില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐ.ഐ.ഐ.സി മൂന്ന് സ്ഥാപനങ്ങൾക്ക് ഉപകരാർ നൽകിയത് ജി.എസ്.ടി ഒഴിവാക്കിക്കൊണ്ടാണെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും ഉപകരാർ നൽകിയത് ജി.എസ്.ടി ഒഴിവാക്കിയെന്നും ഓഡിറ്റ് റിപ്പോർട്ടില്‍ പറയുന്നു. സ്പോൺസർഷിപ്പ് തുകയേക്കാൾ പണം ചെലവഴിച്ചതിലും ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം ഉണ്ടായി.
കൂടാതെ, അധിക സാമ്പത്തിക ബാധ്യത ഏറ്റെടുത്തതിലെ കാര്യകാരണങ്ങൾ ബോധിപ്പിക്കണമെന്നും സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് സംഗമം നടത്തുമെന്ന ബോർഡിന്‍റെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു. ദേവസ്വം ബോർഡിന്‍റെ മുൻകാല ഓഡിറ്റ് കണക്കുകളും ഹൈക്കോടതി പരിശോധിക്കും. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കണ്ടെത്തിയ സാമ്പത്തിക അപാകതകൾ ഓഡിറ്റർ അറിയിക്കണം എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരിഹാര നടപടികളടക്കം റിപ്പോർട്ടായി സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.


