സ്വർണക്കടത്ത് കേസ്: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിൽ ഇന്ന് ഇടക്കാല വിധി
ചട്ടങ്ങൾ മറികടന്ന് സമാന്തര അന്വേഷണം നടത്താൻ കമ്മിഷനെ നിയമിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഇഡിയുടെ വാദം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിനെതിരെ ഇഡി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും. ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല.
ആരോപണങ്ങൾ അന്വേഷിക്കുവാൻ ബന്ധപ്പെട്ട കോടതിയെ സമീപിക്കുന്നതിന് പകരം ചട്ടങ്ങൾ മറികടന്ന് സമാന്തര അന്വേഷണം നടത്താൻ കമ്മിഷനെ നിയമിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഇഡിയുടെ വാദം. സ്വർണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നും ഇഡി ആരോപിച്ചിരുന്നു. എന്നാൽ എൻഫോഴ്‌സ് മെന്റ് ഡെപ്യൂട്ടി ജോയിന്റ് ഡയറക്ടർ നൽകിയിട്ടുള്ള ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.