ഹ‍ർജി ഓഗസ്റ്റ് 31ന് വീണ്ടും പരിശോധിക്കും. അതുവരെയാണ് പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജിയിൽ യുജിസിയെ കോടതി കക്ഷി ചേർത്തു

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

ഹ‍ർജി ഓഗസ്റ്റ് 31ന് വീണ്ടും പരിശോധിക്കും. അതുവരെയാണ് പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജിയിൽ യുജിസിയെ കോടതി കക്ഷി ചേർത്തിട്ടുണ്ട്. നടപടികൾ പാലിച്ചല്ല നിയമനം എന്ന പരാതിയിൽ ഗവർണർ, സർക്കാർ, കണ്ണൂർ വിസി, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗവർണർക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗൺസിൽ കൈപ്പറ്റി. പ്രിയ വർഗീസിന്റെ നിയമനം നേരത്തെ ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തിരുന്നു. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് വ്യക്തമാക്കിയാണ് നിയമനം ഗവർണർ സ്റ്റേ ചെയ്തത്. അധ്യാപകന യോഗ്യതയില്ലാത്ത ആൾ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താൻ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കിയായിരുന്നു ഗവർണറുടെ നടപടി. ചാൻസലർ എന്ന നിലയിലെ തൻ്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമന നീക്കത്തിനെതിരെ പരാതി നല്‍കിയ ജോസഫ് സ്കറിയ കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഡോ.ജോസഫ് സ്കറിയയെ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള വിഭാഗം പ്രൊഫസറായി നിയമിക്കാനുള്ള നീക്കം തടയുമെന്ന നിലപാടിലാണ് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ പട്ടികയില്‍ ഒന്നാം റാങ്കുകാരനായ സ്കറിയയുടെ നിയമന നീക്കത്തില്‍ നിന്നും വൈസ് ചാന്‍സലര്‍ പിന്‍മാറിയിരുന്നു. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രം നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്.

പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനം; ഗവര്‍ണറുടെ സ്റ്റേ ഉത്തരവിനെതിരെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ഉടനെ കോടതിയിലേക്കില്ല

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്.