സർക്കാരിന് തിരിച്ചടി, കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ജുഡിഷ്യൽ കമ്മിഷൻ അന്വേഷണത്തിന് ഇടക്കാല സ്റ്റേ
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് തിരിച്ചടി.
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്‌ത് ഇടക്കാല ഉത്തരവിറക്കി. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേൾക്കുമെന്നും അറിയിച്ചു. എതിർ കക്ഷിയെങ്കിലും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കില്ല. എന്നാൽ മറ്റ് കക്ഷികൾക്ക് നോട്ടീസ് അയക്കും.
ജുഡീഷ്യൽ അന്വേഷണം ചോദ്യം ചെയ്ത് ഹർജി നൽകാൻ ഇഡിയ്ക്ക് സർവ്വ അവകാശവും ഉണ്ടെന്ന് കോടതി വ്യക്തമാക്കി. അധികാരം ഉള്ള കേന്ദ്ര ഏജൻസി എന്ന നിലയിൽ ഹർജിയെ കോടതിയ്ക്ക് സംശയിക്കേണ്ട സാഹചര്യം ഇല്ല. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെ ഗൂഡാലോചന നടന്നോ എന്ന് പരിശോധിക്കാനുള്ള അവകാശം കേസിന്‍റെ മേൽനോട്ട ചുമതലയുള്ള കോടതിയ്ക്ക് മാത്രമാണ്. ജുഡീഷ്യൽ അന്വേഷണം പോലുള്ള സമാന്ത അന്വേഷണം നിലവിലെ അന്വേഷണങ്ങളെ താളം തെറ്റിക്കും. ഈ നടപടി പ്രതികൾക്ക് അനുകൂലമാകുമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് വികെ മോഹനൻ കമ്മീഷൻ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹർജി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ നൽകിയ ഹർജിയിൽ ഇഡി വാദം.
'കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആണ്. കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷൻ നിയമന ഉത്തരവിറക്കിയത്. സ്വർണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്'. ആയതിനാൽ ജുഡിഷ്യൽ കമ്മീഷൻ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർകക്ഷിയാക്കിയായിരുന്നു ഇ ഡി ഹർജി നൽകിയിരുന്നത്.
ജുഡീഷ്യല്‍ കമ്മീഷൻ നിയമനം: കോടതിയിൽ ഇഡി- സർക്കാർ പോര്, ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി
എന്നാൽ ജൂഡിഷ്യൽ കമ്മിഷന് എതിരായ ഇഡി ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഇഡി, കേന്ദ്ര സർക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സർക്കാരിന് എതിരെ ഹർജി നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പ്രതികളുടെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡിക്ക് ഇത്തരമൊരു ഹർജി നൽകാന് അധികാരമില്ലെന്നും സർക്കാർ വാദിച്ചു.