ഇരിപ്പിടം പോലും നിഷേധിക്കുന്നു; വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിന്‍റെ മിന്നല്‍ പരിശോധന
നിയമ ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ബ്രാൻഡഡ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. ജില്ലാ ലേബർ ഓഫിസർമാരുടെ നേതൃത്വത്തില്‍ കേരളത്തിലെ 147 സ്ഥാപനങ്ങളിലായാണ് പരിശോധന നടത്തിയതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡെയ്സ്, മെറ്റേണിറ്റി ബെനഫിറ്റ് തുടങ്ങിയ നിയമ പ്രകാരമുള്ള ആനുകൂല്യം നിഷേധിക്കുന്നതായും തൊഴിലാളികൾക്ക് ഇരിപ്പിടം ലഭ്യമാക്കാത്ത സാഹചര്യവും കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി. നിയമ ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
ബ്രാൻഡഡ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന. ജില്ലാ ലേബർ ഓഫിസർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 147 സ്ഥാപനങ്ങളിലായാണ് പരിശോധന നടത്തിയത്.
147 സ്ഥാപനങ്ങളിലായി 1982 തൊഴിലാളികളെ (1246 പുരുഷൻ, 736 സ്ത്രീ) നേരിൽ കണ്ടു നടത്തിയ അന്വേഷണത്തിൽ 226 തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നും 131 തൊഴിലാളികൾക്ക് ബോണസ് ആനുകൂല്യം ലഭ്യമായിട്ടില്ലെന്നും കണ്ടെത്തി. നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡെയ്സ്, മെറ്റേണിറ്റി ബെനഫിറ്റ് തുടങ്ങിയ നിയമ പ്രകാരമുള്ള ആനുകൂല്യം നിഷേധിക്കുന്നതായും തൊഴിലാളികൾക്ക് ഇരിപ്പിടം ലഭ്യമാക്കാത്ത സാഹചര്യവും കണ്ടെത്തി.
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് , മിനിമം വേതനം തുടങ്ങിയ നിയമങ്ങളുടെ ലംഘനവും വേതന സുരക്ഷാ പദ്ധതിയിൽ അംഗമാകാത്ത സ്ഥാപനങ്ങളെയും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി കൈക്കൊള്ളും. ഇച്ഛാശക്തിയുള്ള സർക്കാരാണിത്. തൊഴിലാളികളുടെ അവകാശങ്ങൾ സർക്കാർ ഉറപ്പ് വരുത്തും. പരിശോധനയ്ക്ക് നേതൃത്വം നൽകിയ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.