എൻസിപി ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ല. പാർട്ടിയിലെ ശക്തൻ ശരദ്  പവാർ തന്നെ എന്നും എ കെ ശശീന്ദ്രൻ

എറണാകുളം: മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ തള്ളി കേരള ഘടകം രംഗത്ത്.എൻസിപി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. അജിത് പവാറിന്‍റേത് വഞ്ചനയാണ്. അജിത് പവാറിന് അധികാരമോഹമാണ്. കേരളത്തിൽ എൻസിപി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും. എൻസിപി ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ല. പാർട്ടിയിലെ ശക്തൻ ശരദ് പവാർ തന്നെ എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ 53 എംഎല്‍എംമാരാണുള്ളത്. 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത്ത് പവാര്‍ വിഭാഗം അവകാശപ്പെടുന്നത്.അയോഗ്യത ഒഴിവാക്കാൻ (BJP യിൽ ലയിച്ചാൽ ) വേണ്ടത് 36 പേരുടെ പിന്തുണയാണ്.തന്നെ പിന്തുണക്കുന്ന എംഎല്‍എമാരുമായി രാജ്ഭവനിലെത്തിയ അജിത്ത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു.9 പേര്‍ മന്ത്രിമാരായും ചുമതലയേറ്റു.അജിത് പവാറിന്‍റെ നീക്കത്തില്‍ ഞെട്ടിയ ശരദ് പവാര്‍ പൂനെയില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

 മഹാരാഷ്ട്രയിൽ ഇപ്പോൾ ട്രിപ്പിള്‍ എൻജിൻ സർക്കാർ എന്ന് മുഖ്യമന്ത്രി ഏകനാഥ് ശിൻഡെ അവകാശപ്പെട്ടു.ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ ഫലം കർണാടകയിൽ ഏതു പോലെ ആകും എന്ന ഭയം കാരണമാണ് ബിജെപി എൻസിപിയെ പിളർത്തിയത് എന്ന് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് തിരിച്ചടിച്ചു.ബിജെപി ജയിലിൽ ആക്കേണ്ടവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന് സഞ്ജയ് റാവത്ത് പരിഹസിച്ചു