ഉമാ തോമസ് എംഎല്‍എ നല്‍കിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന നിലപാട് സ്പീക്കര്‍ സ്വീകരിച്ചതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. സമീപ കാല സംഭവമല്ലെന്നായിരുന്നു ഭരണപക്ഷ നിലപാട്.

തിരുവനന്തപുരം: സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചര്‍ച്ചയ്ക്കെടുക്കാത്തതില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഉമാ തോമസ് എംഎല്‍എ നല്‍കിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന നിലപാട് സ്പീക്കര്‍ സ്വീകരിച്ചതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. സമീപ കാല സംഭവമല്ലെന്നായിരുന്നു ഭരണപക്ഷ നിലപാട്.

16 വയസുള്ള പെണ്‍ക്കുട്ടി പട്ടാപകല്‍ ആക്രമിക്കപ്പെട്ടതും സ്ത്രീസുരക്ഷയുമായിരുന്നു ഉമാ തോമസ് നല്‍കിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തതോടെ പ്രതിപക്ഷ സ്പീക്കര്‍ക്കെതിരെ തിരിഞ്ഞു. സ്ത്രീ സുരക്ഷ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഇത് കൗരവ സഭയോ എന്ന് വി ഡി സതീശൻ ചോദിച്ചു. ഇത്തരം പരാമർശം പ്രതിപക്ഷത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.