Asianet News MalayalamAsianet News Malayalam

Bishop franco case : കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ, വിധിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

13 തവണയും പീഡനം നടന്നത് കോൺവെന്‍റിന്‍റെ ഇരുപതാം നമ്പർ മുറിയിലാണ് എന്നാണ് ആരോപണം. ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.

kerala nun rape case bishop franco mulakkal judgment details
Author
Kochi, First Published Jan 15, 2022, 7:23 AM IST

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ സംബന്ധിച്ചാണ് ഉത്തരവിൽ പറയുന്നത്. 13 തവണയും പീഡനം നടന്നത് കോൺവെന്‍റിന്‍റെ ഇരുപതാം നമ്പർ മുറിയിലാണ് എന്നാണ് ആരോപണം. ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുറിയ്ക്ക് വെന്റിലേഷൻ ഉണ്ട്, തൊട്ടടുത്ത മുറികളിൽ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കാനായില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായി എന്നും കോടതി വിമര്‍ശിച്ചു.

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. പരാതി നൽകിയ കന്യാസ്ത്രീ താമസിച്ചിരുന്ന മുറി സംബന്ധിച്ചും പ്രോസിക്യൂഷൻ മൊഴികൾ പരസ്പര വിരുദ്ധമാണ്. പരാതിക്കാരിയായ കന്യാസ്ത്രിയുടെ അടക്കം മൊബൈൽ ഫോണും ലാപ് ടോപും പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പൊലീസിന് വലിയ വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. ബിഷപ്പ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളിൽ എങ്ങും കാണാനില്ല, ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ല. മൊഴിയെടുത്ത പൊലീസുദ്യോഗസ്ഥരെ വിശ്വസമില്ലത്തത് കൊണ്ടാണ് പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ല. ഇക്കാര്യം എന്തുകൊണ്ട് പരിശോധിച്ച ഡോക്ടറോട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു. കന്യാസ്ത്രീ ചില കാര്യങ്ങൾ മനപൂ‍ർവം മറച്ചുവെച്ചു എന്ന് ഇതിൽ നിന്ന് വ്യക്തമെന്നും ഉത്തരവിൽ പറയുന്നു.

പൊലീസിന് രൂക്ഷ വിമര്‍ശനം

ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങൾ അയച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെടുക്കാനാകാത്തത് വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. ഈ മൊബൈൽ ഫോൺ ആക്രിക്കാരന് കൊടുത്തെന്ന കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ല, ബിഷപ്പിന്‍റെ ശല്യം കൊണ്ടാണ് സിം കാ‍ർഡ് അടക്കം ഫോൺ ഉപേക്ഷിച്ചതെന്നാണ് മൊഴി, പിന്നാലെ പുതിയ ഫോൺ അടക്കം കന്യാസ്ത്രീ വാങ്ങുകയും ചെയ്തു. ഇതിൽ പൊരുത്തക്കേടുകളുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ വിശ്വാസ യോഗ്യമായ അന്വേഷണം പൊലീസിൽ നിന്ന് ഉണ്ടായില്ലെന്ന് കോടതി വിമര്‍ശിച്ചു

കന്യാസ്ത്രീയുടെ ലാപ്ടോപ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലും വീഴ്ച പറ്റി. ബിഷപ്പിനെതിരെ പരാതി നൽകി മാസങ്ങൾക്ക് ശേഷം നിർണായക വിവരങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ് കേടായി എന്നതും മുഖവിലക്ക് എടുക്കാനാകില്ല. ലാപ്ടോപ്പിലെ വിവരങ്ങൾ പൊലീസ് നേരത്തെ തന്നെ ശേഖരിക്കേണ്ടതായിരുന്നുവെന്ന് കോടതി പറയുന്നു. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുന്നതിൽ ഇതിലൂടെ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും വിധിയില്‍ പറയുന്നു.

ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന ആരോപിക്കപ്പെടുന്ന ദിവസങ്ങൾക്കുശേഷം കന്യാസ്ത്രീയുമായി ഇ മെയിൽ സന്ദേശങ്ങളുണ്ട്. ഫോ‍ർമൽ ലെറ്റർ അല്ലെന്നും ഏറെ സൗഹൃദാന്തരീക്ഷത്തിലാണ് ഈ കത്തുകളെന്നും കോടതി നിരീക്ഷിച്ചു. 2016 മാ‍ർച്ച് വരെ ഇരുവരും തമ്മിൽ ഊഷ്മളമായ സൗഹൃദം നിലനിന്നെന്നും വ്യക്തം. ബലാത്സംഗം ചെയ്യപ്പെട്ടതിന്‍റെ തൊട്ടടുത്ത ദിവസം ബിഷപ്പും കന്യാസ്ത്രീയും  സഹോദരിയുടെ വീട്ടിലെ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്, ചിരിച്ചുകൊണ്ടാണ് കന്യാസ്ത്രി ബിഷപ്പിനോട് ഇടപെടുന്നത്, എന്നാൽ ദുഖിതയായിരുന്നെന്നാണ് കന്യാസ്ത്രീയുടെ മൊഴി,  ഇതിലും പൊരുത്തക്കേടുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ബലാത്സംഗത്തിന് ഇരയായശേഷം ഇടപെടുന്നതുപോലെയല്ല സംഭവത്തിന് തൊട്ടടുത്ത ദിവസം കന്യാസ്ത്രി ബിഷപ്പിനോട് ഇടപെട്ടതെന്നാണ് കോടതി നിരീക്ഷിച്ചത്. സന്തോഷത്തോടെയാണ് ഇടപെട്ടതെന്ന് വീഡിയോകളും ചിത്രങ്ങളും സാക്ഷപ്പെടുത്തുന്നു. സംഭവത്തിനുശേഷവും ബിഷപ്പും കന്യസ്ത്രീയും സൗഹൃദത്തോടെ അടുത്ത് ഇടപഴകിയിരുന്നെന്നും കോടതി പറയുന്നു. ബലാത്സംഗം  നടന്നു എന്ന് പറയപ്പെടുന്ന ദിവസത്തിന് തൊട്ടടുത്ത ദിവസം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്നാണ് ഒപ്പമുളളവരുടെ മൊഴി. അതുകൊണ്ടുതന്നെ കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷൻ ആരോപണവും പൂ‍ർണ വിശ്വാസയോഗ്യമല്ലെന്നും വിധിയില്‍ പറയുന്നു.

വിധി ന്യായത്തിലെ കൂടുതൽ വിശദാംശങ്ങൾ

ഇടയനൊപ്പം ഒരു ദിവസം എന്ന ജലന്ധർ രൂപതയുടെ പരിപാടി അവസാനിപ്പിക്കേണ്ടിവന്നത് ബിഷപ്പിന്‍റെ മോശം സ്വഭാവം കൊണ്ടാണെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ലെന്ന് കോടതി. തിരക്കുകൾ മൂലം ബിഷപ്പിന് ചടങ്ങിൽ പങ്കെടുക്കാനാകാതെ വന്നതോടെ ഇതിൽ പങ്കെടുക്കുന്ന കന്യാസ്ത്രിമാരുടെ എണ്ണത്തിലും കുറവുണ്ടായി. ജലന്ധർ രൂപത ഹാജരാക്കിയ രേഖകൾ ഇതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു.

ബിഷപ്പിന് മോശം സ്വഭാവുമുണ്ടെന്ന് സ്ഥാപിക്കാൻ രണ്ട് സാക്ഷികളെയാണ് പ്രോസിക്യുഷൻ അവതരിപ്പിച്ചത്. ഇതിൽ ഒരാൾ കോടതിയിൽ ആരോപണം ഉന്നയിച്ചില്ല. ബിഷപ്പ് തന്‍റെ ചുമലിൽ കൈവെച്ചെന്നും ശരീരത്തോട് വലിച്ചടുപ്പിച്ചെന്നും മറ്റൊരു കന്യാസ്ത്രീ മൊഴി നൽകിരുന്നു. ഈ മൊഴിക്ക് ഈ വിചാരണയുമായി നേരിട്ട് ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു. ബിഷപ്പ് ചുമതലയേറ്റശേഷം 18 കന്യാസ്ത്രീകൾ മഠം വിട്ടെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. എന്നാൽ, അതൊന്നും ബിഷപ്പിന്‍റെ മോശം പെരുമാറ്റം കൊണ്ടോ ലൈംഗീക പീഡനം കൊണ്ടോ ആണെന്ന് തെളിവില്ലെന്നും കന്യാസ്ത്രീകൾ മഠം വിട്ടത് വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും കോടതി വിധിയില്‍ പറയുന്നു.

കന്യാസ്ത്രീയെ പീഡിപ്പിക്കുന്നതിനുവേണ്ടിയാണ് മഠത്തിന്‍റെ ഗസ്റ്റ്  ഹൗസിൽ ബിഷപ്പ് തുടർച്ചയായി വന്ന് താമസിച്ചത് എന്ന പ്രോസിക്യുഷൻ ആരോപണം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റുചില  ബിഷപ്പുമാരും ദിവസങ്ങളോളം കോൺവെന്റിനൽ താമസിച്ചിട്ടുണ്ട്. ഇതിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് മറ്റ് കന്യാസ്ത്രീകൾ മൊഴി നൽകിട്ടുണ്ടെന്നും കോടതി പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തെപ്പറ്റി കോടതി

നീതി തേടി കന്യസ്ത്രീമാ‍ർ സമരത്തിനിറങ്ങിയതിൽ കുറ്റം പറയാനാകില്ല. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന മാത്രം ഉദ്ദേശത്തോടെ  സമരത്തിനിറങ്ങിയത് നല്ല ലക്ഷ്യങ്ങളോടെയെന്ന് കരുതാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബിഷപ്പിന്‍റെ മോശം പെരുമാറ്റത്തെപ്പറ്റി 2016ൽ ആണ് താൻ സഹ കന്യാസ്ത്രിമാരോട് പറഞ്ഞത് എന്നാണ് പരാതിക്കാരിയുടെ കോടതി മുമ്പാകെയുളള രഹസ്യമൊഴി. എന്നാൽ ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തതായി പറഞ്ഞിരുന്നില്ല അന്ന് അവരോട് പറഞ്ഞിരുന്നില്ല. എന്നാൽ 2014ൽ തന്നെ സഹ കന്യാസ്ത്രീയോട് ഇതിനെപ്പറ്റി പറഞ്ഞെന്നാണ് പരാതിക്കാരി വിസ്താരവേളയിൽ  പറഞ്ഞത്. അതിനാൽത്തന്നെ ഈ മൊഴി വിശ്വാസ യോഗ്യമല്ല എന്നും കോടതി പറയുന്നു.

ലൈംഗികാരോപണം അച്ചടക്ക നടപടിക്ക് പിന്നാലെ

കന്യാസ്ത്രീക്കെതിരെ  മഠം അധികൃതർ അച്ചടക്ക നടപടിയെടുത്തതിന് പിന്നാലെയാണ് ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉയർന്നതെന്ന് ഉത്തരവിൽ കോടതിയുടെ നിരീക്ഷണം. ഈ നടപടിയിൽ ബിഷപ്പിന് പങ്കുളളതായി തെളിവില്ല. എന്നാൽ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആ ഘട്ടത്തിൽ ഉയർന്നത്. പരാതിക്കാരിക്കൊപ്പമുളള കന്യാസ്ത്രികൾ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ല. ബിഷപ്പിന്റെി ഭാഗത്തുനിന്ന് എതെങ്കിലും വിധത്തിലുളള മോശം പെരുമാറ്റം ഉണ്ടായതായി ഇവർക്ക് പരാതിയില്ല. പരാതിക്കാരിക്കെതിരെ മഠം അധികൃതർ സ്വീകരിച്ച നടപടികൾ വ്യക്തി വൈരാഗ്യം തീർക്കലാണ് എന്ന് കരുതാനാകില്ല.

ബിഷപ്പിന്റെ പെരുമാറ്റത്തെയും ബലാത്സംഗത്തെയും പറ്റി സാക്ഷികളോടും തികച്ചും വ്യത്യസ്തമായ നിലയിലാണ് പരാതിക്കാരി സംസാരിച്ചത്. അതിനാൽത്തന്നെ കന്യാസ്ത്രീയുടെ വിശ്വാസ്യതയിൽ സംശയമുണ്ടെന്ന് ഉത്തരവിൽ പറയുന്നു. മേലാൽ കന്യാസ്ത്രീ മഠത്തിൽ വരരുതെന്ന് കന്യാസ്ത്രീ ബിഷപ്പിനോട് പറഞ്ഞിട്ടുണ്ട്. പിന്നീടൊരിക്കലും ബിഷപ്പ് ഇവിടെ വന്നിട്ടില്ലെന്ന് കോടതി നീരിക്ഷിക്കുന്നു. കഠിനവേദനയോടെ തീരുമാനം അംഗീകരിക്കുന്നെന്നും കാണാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ബിഷപ്പ് ഇതിന് മറുപടി അയച്ചത്. ബിഷപ്പിന്റെ മറുപടിയിൽ ഭീഷണിയുടെ ശബ്ദമില്ലെന്നും ഉത്തരവിൽ പറയുന്നു.

പരാതിക്കാരിയും പ്രതിയും തമ്മിലുളള മാനസിക അടുപ്പത്തെയും ഇത് സൂചിപ്പിക്കുന്നെന്നും നിരീക്ഷണം. ലൈംഗിക പീഡനപരാതി വൈകാനുളള കാരണം സംബന്ധിച്ച് പ്രോസിക്യൂഷന് വ്യക്തമായ ന്യായം നിരത്താനായില്ലെന്നും കോടതി പറയുന്നു. കന്യാസ്ത്രീക്കെതിരെ മറ്റൊരു ബന്ധുവിന്റെ പരാതിയിൽ സ്വഭാവ ദൂഷ്യത്തിന് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചത്. മഠത്തിൽ കന്യാസ്ത്രികൾ തമ്മിൽ കടുത്ത ഭിന്നത നിലനിന്നിരുന്നെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിക്കുന്നു.

പരാതിക്കാരിയും സഹ കന്യാസ്ത്രീകളും സഭയ്ക്കുമുന്നിൽ ചില ആവശ്യങ്ങൾ നിരത്തിയിരുന്നു, രൂപത മാറ്റം അടക്കമുളളവയാണ് ചോദിച്ചത്, ഇത് നിരസിക്കപ്പെട്ടതിന് പിന്നാലെയാണ് ലൈംഗിക പീഡനന പരാതി വന്നതെന്നും കോടതി നിരീക്ഷിക്കുന്നു. കന്യാസ്ത്രീയുടെ വിശ്വാസ്യതയിൽ സംശയമുളളതിനാൽ അവരുടെ മൊഴി മാത്രം മുഖവിലയ്ക്കെടുത്ത് പ്രതിയെ ശിക്ഷിക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.

കന്യാസ്ത്രീകൾ ഇന്ന് പ്രതികരിച്ചേയ്ക്കും

വിധി പകർപ്പിന്റെ പൂർണ രൂപം പുറത്തുവന്ന സാഹചര്യത്തിൽ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഇന്ന് പ്രതികരിച്ചേയ്ക്കും. അതിജീവിതയുടെ ആരോപണങ്ങളെ നിലനിൽക്കില്ലെന്ന് പറഞ്ഞ കോടതി കന്യാസ്ത്രീകളെ വിമർശിച്ചിരുന്നു. അതിജീവിതയുടെ ആരോപണം  അതിഭാവുകത്വം ഉള്ളതെന്നും കോടതി വിമർശിച്ചിരുന്നു. അതിജീവിത സ്വാർത്ഥ താല്പര്യക്കാരൻ സ്വാധീനിക്കപ്പെട്ടെന്നും കോടതി പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകളുടെ പ്രതികരണം പ്രതീക്ഷിക്കുന്നത്. രാത്രി വൈകി കോട്ടയത്തെ ധ്യാനകേന്ദ്രത്തിൽ തിരിച്ചെത്തിയ ബിഷപ്പ് ഫ്രാങ്കോ ഇന്ന് പി സി ജോർജുമായി കൂടിക്കാഴ്ച നടത്തും.

Read More: ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.  വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. 

Follow Us:
Download App:
  • android
  • ios