ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ബറേ തൊപ്പികൾ എല്ലാവർക്കും നൽകാൻ തീരുമാനമായി. സർക്കാർ ഉത്തരവ് ഉടൻ പുറത്തിങ്ങും.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ബറേ തൊപ്പികൾ എല്ലാവർക്കും നൽകാൻ തീരുമാനമായി. ഡിജിപിയുടെ അധ്യക്ഷയിൽ ചേർന്ന സ്റ്റാഫ് കൗണ്‍സിൽ യോഗമാണ് തീരുമാനമെടുത്തത്.
ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകളാണ് ഡിജിപിക്ക് മുന്നിൽ വച്ചത്. ക്രമസമാധാന ചുമതലയുള്ളപ്പോള്‍ ഇപ്പോള്‍ ധരിക്കുന്ന പി-തൊപ്പി സംരക്ഷിക്കാൻ പാടാണ്. മാത്രമല്ല ചൂടും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. യാത്രകളിലും ഇത് ബുദ്ധിമുട്ടാണെന്ന് പൊലീസ് ഡ്രൈവർമാരും പരാതി ഉന്നയിച്ചിരുന്നു. കൊണ്ടു നടക്കാൻ എളുപ്പവും ബെറേ തൊപ്പികള്‍ക്കാണെന്നായിരുന്നു പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ വാദം.
ഇതോടെയാണ് ഡിവൈഎസ്പി മുതൽ മുകളിലേക്കുള്ളവർ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനി സിവിൽ പൊലീസ് ഓഫീസർ മുതൽ സിഐവരെയുള്ളവർക്കും ഉപയോഗിക്കാൻ ഡിജിപി തത്വത്തിൽ അനുമതി നൽകിയത്. സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കിൽ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും. എന്നാൽ പാസിംഗ് ഔട്ട്, വിഐപി സന്ദർശം, ഔദ്യോഗിക ചടങ്ങുകൾ എന്നീ സമയങ്ങളിൽ പഴയത് തന്നെ ഉപയോഗിക്കണം. പുതിയ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. പക്ഷെ ഉന്നത ഉദ്യോഗസ്ഥരെ വ്യത്യസ്തരാക്കിയിരുന്ന തൊപ്പികള്‍ എല്ലാവർക്കും അനുവദിക്കുന്നതിൽ ചിലർ രഹസ്യമായി അതൃപ്തി പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

