ലക്ഷദ്വീപ് ഭരണപരിഷ്കാരം: കൊച്ചിയിൽ ധർണ്ണ നടത്തി രണ്ട് കോൺഗ്രസ് എംപിമാർ, സന്ദർശനാനുമതി തേടി ബിനോയ് വിശ്വം
ലക്ഷദ്വീപിലെ സാഹചര്യമറിയാൻ സന്ദർശനാനുമതി തേടിയതായി ബിനോയ് വിശ്വം എം പി അറിയിച്ചു. അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും നിരവധി പേർ അവിടേക്ക് ക്ഷണിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം അറിയിച്ചു.
തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ലക്ഷദ്വീപിലെ സാഹചര്യമറിയാൻ സന്ദർശനാനുമതി തേടിയതായി ബിനോയ് വിശ്വം എം പി അറിയിച്ചു. അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും നിരവധി പേർ അവിടേക്ക് ക്ഷണിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം അറിയിച്ചു. ടി.എൻ പ്രതാപൻ എംപിയും, ഹൈബി ഈഡൻ എം.പിയും കൊച്ചിയിലെ ലക്ഷദ്വീപ് ഐലൻഡ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ലക്ഷദ്വീപിലെ ജനങ്ങളെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നും അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കുന്നത് വരെ ശക്തമായ പ്രതിഷേധമെന്ന് ഇരുവരും പറഞ്ഞു.
ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കൂടുതൽ വിവാദ നടപടികളുമായി ഭരണകൂടം കടക്കുകയാണ്. കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ വകുപ്പുകൾക്ക് ഭരണകൂടം കത്ത് നൽകി. ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പുതിയ നപടിയെന്ന വിമർശനം. പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ദ്വീപിൽ നാളെ സർവ്വകക്ഷിയോഗം ഓൺലൈൻ വഴി ചേരും.
ലക്ഷദ്വീപിലെ വിവിധ വകുപ്പുകളിൽ കരാർ ജോലി ചെയ്തിരുന്ന ദ്വീപ് നിവാസികളെ കൂട്ടത്തോടെ പിരിച്ച് വിട്ടതിന് പിറകെയാണ് സർക്കാർ മേഖലയിലെ ജോലികളിലും അഡ്മിനസ്ട്രേറ്ററുടെ പുതി പരിഷ്കാരം എത്തുന്നത്. നിലവിൽ വിവിധ ദ്വീപുകളിൽ ജോലിചെയ്യുന്ന സർക്കാർ ജീവനക്കാരിൽ കാര്യക്ഷമതയില്ലാത്തവരുചടെ കണക്കെടുക്കണമെന്നാണ് പുതിയ നിർദ്ദേശം. ഇക്കഴിഞ്ഞ മെയ് 20ന് ലക്ഷദ്വിപ് അഡ്മിനസ്ട്രേഷൻ സെക്രട്ടറി അമിത് സതിചാ വിവിധ വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലറാണിത്. ഇത് പ്രകാരം കാര്യക്ഷമതയില്ലാത്തവരെ കണ്ടെത്തി കണക്ക് നൽകണം എന്നാണ് പറയുന്നത്.