സ്വകാര്യ ആശുപത്രികളിലെ മുറി നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ, നടപ്പാക്കാൻ കോടതി അനുമതി
പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 2645 മുതൽ 9776 രൂപ വരെയാണ് പുതിയ ചികിസനിരക്കുകൾ. പുതിയ ഉത്തരവ് നടപ്പാക്കാൻ കോടതി അനുമതി നൽകി.
കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 2645 മുതൽ 9776 രൂപ വരെയാണ് പുതിയ ചികിസനിരക്കുകൾ. പുതിയ ഉത്തരവ് നടപ്പാക്കാൻ കോടതി അനുമതി നൽകി.
മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാനധികാരം നൽകുന്ന ജൂൺ 16 ലെ വിവാദ ഉത്തരവ് റദ്ദാക്കിയാണ് സർക്കാറിനോട് പുതുക്കിയ ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി നിദ്ദേശിച്ചത്. മൂന്ന് വിഭാഗങ്ങളായാണ് ആശുപത്രികളെ തരംതിരിച്ചത്. 100 കിടക്കകൾ ഉള്ള ആശുപത്രികൾ, 100 മുതൽ 300 കിടക്കകൾ വരെയുള്ളവ, 300 കിടക്കകൾക്ക് മുകളിലുള്ള ആശുപത്രികൾ എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങൾ.
100 കിടക്കയുള്ള എൻഎബിഎച്ച് അംഗീകരാമില്ലാത്ത ആശുപത്രികളിൽ ജനറൽ വാർഡിന് പരമാവധി 2645 രൂപയും എസി മുറികൾക്ക് 5290 രൂപയും ഈടാക്കാം. ഡോക്ടറുടെ സന്ദർശന ഫീസ്, നഴ്സിംഗ്, റജിസ്ട്രഷൻ, മരുന്നുകൾ, എക്സറേ എന്നിവയല്ലാം ഈ നിരക്കിനുള്ളിൽ വരേണ്ടതാണ്. എന്നാൽ ഉയർന്ന പരിശോധനകൾ, സിടി സ്കാൻ, പിപിഇ കിറ്റ് എന്നിവ നിരക്കിനുള്ളിൽ വരില്ല. ഇവയ്ക്ക് സർക്കാർ നിശ്ചയിച്ച് നൽകിയ റേറ്റ് ഈടാക്കാനാകും.
ഐസിയു,വിന് 7800 മുതൽ 8580 വരെയാണ് പരമാവധി നിരക്ക്, വെന്‍റിലേറ്ററിന് ഇത് 13,800 മുതൽ 15,180 വരെയാണ്. 300 കിടക്കകൾക്ക് മുകളിലുള്ള ആശുപത്രിയിലെ എസി മുറികൾക്ക് 9710 രൂപ വരെ നൽകേണ്ടി വരും.
ചികിത്സയുടെ മറവിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കൊള്ള ലാഭമുണ്ടാക്കുന്നുവെന്ന പരാതിയിൽ ഹൈക്കോടതി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലായിരുന്നു നിരക്ക് ഏകീകരിക്കാൻ സർക്കാർ തയ്യാറായത്. എന്നാൽ മുറി വാടക സംബന്ധിച്ച് വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി മാനേജുമെന്റുകൾ കോടതിയെ സമീപിച്ചു. പുതിയ ഉത്തരവിൽ പരാതികളുണ്ടെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചിട്ടുണ്ട്. എങ്കിലും ആറാഴ്ച ഉത്തരവ് നടപ്പാക്കി നോക്കാമെന്നും പ്രശ്നങ്ങൾ വീണ്ടും പരിഗണിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona