ചെർപ്പുളശേരിയിൽ മിന്നൽ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകിയിട്ടുണ്ട്

കൊച്ചി: ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. എറണാകുളത്ത് സർക്കാർ കെട്ടിടവും കണ്ണൂരിലും കുഴൽമന്ദത്തും ചെർപ്പുളശേരിയിലും വീടുകൾ തകർന്നു. ചെർപ്പുളശേരിയിൽ മിന്നൽ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകിയിട്ടുണ്ട്.

എറണാകുളം പറവൂരിലെ മുൻ സബ്ട്രഷറി കെട്ടിടമാണ് തകർന്നു വീണത്. ശോച്യാവസ്ഥയിലായ കെട്ടിടത്തിൽ നിന്ന് ട്രഷറിയുടെ പ്രവർത്തനം രണ്ടാഴ്ച്ച മുമ്പ് നായരമ്പലത്തേക്ക് മാറ്റിയിരുന്നു. കണ്ണൂർ ചക്കരക്കല്ലിൽ മഴയിൽ വീട് തകർന്നു. കമ്യൂണിറ്റി ഹാളിന് സമീപം എ അജിതയുടെ വീടാണ് തകർന്നത്. അജിതയും കുംടുബവും രാത്രി സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാൽ ദുരന്തം ഒഴിവായി.

കുഴൽമന്ദത്ത് ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വലിയ മരം കടപുഴകി വീണ് വീട് തകർന്നു. വെൽഡിംങ് തൊഴിലാളിയായ മോഹനന്റെ വീടാണ് തകർന്നത്. രാത്രിയിൽ മരം കടപുഴകി വീഴുന്ന ശബ്ദം കേട്ട് കുടുംബത്തിലുളള നാലുപേരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. മോഹനന്റെ മൂത്തമകന് ഓട് വീണ് പരിക്കേറ്റിട്ടുണ്ട്. ചെർപ്പുളശ്ശേരി ചളവറ പാലാട്ടു പടിയിലാണ് മിന്നൽ ചുഴലി ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും പൊട്ടിവീണു. 14 വീടുകൾ ഭാഗികമായി തകർന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ടു. കൊച്ചി ഇടപള്ളി എളമക്കര ഭാഗത്ത് റോഡിലേക്ക് മരം വീണു. മരത്തിനു തൊട്ട് താഴെ ഉണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു.

Read More: മഴക്കാലത്തെ ചെങ്കണ്ണ് രോഗം; ഇതാ ചില പ്രതിവിധികള്‍...

തൃശ്ശൂർ കരുതക്കാട് പള്ളിക്ക് സമീപം സംസ്ഥാന പാതയിൽ വൻ തേക്ക് മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപെട്ടു. ഇന്നലെ രാത്രിയാണ് വനം വകുപ്പിന്റെ കെട്ടിടത്തിൽ റോഡിനോട് ചേർന്ന് നിന്നിരുന്ന മരം കടപുഴകി റോഡിലേക്ക് വീണത്. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വൈത്യുതി കമ്പികൾ പൊട്ടിയതിനാൽ മേഖലയിലെ വൈദ്യുതി വിതരണവും താറുമാറായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നു മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.

വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട് ആണെങ്കിലും രാത്രി അതിശക്തമായ മഴയ്ക്ക് ശമനമുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ടങ്കിലും നിലവിൽ പ്രതിസന്ധിയില്ല. ജില്ലയിൽ മൂന്ന് സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വൈത്തിരി താലൂക്കിലെ കോട്ടത്തറ വില്ലേജിൽ പാലാ പൊയിൽ കോളനിയിൽ വെള്ളം കയറിയതോടെ 19 കുടുംബങ്ങളെ ജിവിഎച്ച്എസ് കരിങ്കുറ്റിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. 63 അംഗങ്ങളാണ് നിലവിൽ ഈ ക്യാമ്പിലുള്ളത്.

Read More: ​​​​​​​അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

വെങ്ങപ്പളളി വില്ലേജിലെ ചാമുണ്ടം കോളനിയിൽ വെള്ളം കയറി. തെക്കുംതറ അമ്മ സഹായം യുപി സ്കൂളിലും ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെങ്കൂറ്റി കോളനിയിലെ 14 പേരെ കോട്ടനാട് യുപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. അടിയന്തര സാഹചര്യം നേരിടാൻ വയനാട് ജില്ലയിൽ ദേശീയ ദുരന്ത നിവാരണ സേന ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ ക്യാമ്പ് തുറക്കേണ്ടി വന്നാൽ, ക്രമീകരിക്കേണ്ട സ്ഥലങ്ങൾ വയനാട് ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. 

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ പൊട്ടിവീണു ആംബുലൻസുകൾ തകർന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് ആംബുലൻസുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്തെ മതിൽ തകർന്നു വീണത്. അപകടത്തിൽ രണ്ടു ആംബുലൻസുകളുടെ പിറകുവശം തകർന്നിട്ടുണ്ട്. ദിവസങ്ങളായി ഈ മതിൽ അപകടഭീഷണിയിലായിരുന്നു. ഇത് അധികൃതരെ അറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും ആംബുലൻസ് ഡ്രൈവർമാർ പറയുന്നു. മതിൽ തകർന്നതോടെ പ്രദേശത്ത് രണ്ടു മരങ്ങൾ ഏത് സമയത്തും തകർന്നു വീഴാറായി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത അപകടത്തിന് മുമ്പ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ആംബുലൻസ് ഡ്രൈവർമാർ പറയുന്നത്.

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നു. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉടന്‍ താഴ്ത്താനാണ് നിര്‍ദ്ദേശം. അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്