Asianet News MalayalamAsianet News Malayalam

വേദനയായി കൊക്കയാർ; ആറുപേരുടെ മൃതദേഹം കണ്ടെത്തി, ഇനി കണ്ടെത്താനുള്ളത് മൂന്ന് വയസുകാരനെ മാത്രം

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

kerala rain  more dead bodies found in idukki landslide
Author
Idukki, First Published Oct 17, 2021, 4:11 PM IST

ഇടുക്കി: കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ (landslide) കാണാതായ രണ്ടുപേരുടെ മൃതദേഹം (dead body) കൂടി കണ്ടത്തി. ഫൗസിയ (28),
അമീൻ (10) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം ആറായി. അഫ്‍ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7), ഷാജി ചിറയില്‍ എന്നിവരുടെതാണ് കണ്ടെത്തിയ മറ്റ് മൃതദേഹങ്ങള്‍. മണിമലയാറിലെ മുണ്ടക്കയത്ത് നിന്നാണ് ഷാജി ചിറയിലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് മൂന്ന് വയസുള്ള സച്ചു ഷാഹുലിനെ മാത്രമാണ്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊക്കയാറിൽ ഇന്നത്തെ തെരച്ചിൽ നിർത്തി.

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫും പൊലീസും കാണാതായവര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. അതേസമയം പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Follow Us:
Download App:
  • android
  • ios