Asianet News MalayalamAsianet News Malayalam

Kerala Rains| തിരുവനന്തപുരത്ത് ഇന്ന് റെഡ് അലർട്ട്, നാശം വിതച്ച് കനത്ത മഴ, ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം - കന്യാകുമാരി റൂട്ടിൽ പന്ത്രണ്ട് തീവണ്ടികൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. എരണിയൽ അടക്കം മൂന്നിടങ്ങളിൽ ഈ പാതയിൽ മണ്ണിടിഞ്ഞ് വീണു. കന്യാകുമാരിയ്ക്ക് അടുത്ത് ട്രാക്കിൽ ഗതാഗതം അസാധ്യമായ വിധം വെള്ളം കയറി.

Kerala Rains Live Updates Red Alert Issued In Thiruvananthapuram District Trains Cancelled
Author
Thiruvananthapuram, First Published Nov 13, 2021, 1:26 PM IST

തിരുവനന്തപുരം: നഗരത്തിലും മലയോരമേഖലകളിലും കനത്ത നാശം വിതച്ച് ശക്തമായ മഴ തുടരുകയാണ് തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ. ഇന്ന് ജില്ലയിൽ റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം - കന്യാകുമാരി റൂട്ടിൽ പന്ത്രണ്ട് തീവണ്ടികൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും നാളെയുമായി മത്സ്യബന്ധനം നിരോധിച്ചു. 

നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണ്. 

അതേസമയം, സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ. തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിനും മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കാരണം. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് രാവിലെ ന്യൂനമർദ്ദം രൂപപ്പെട്ടതും മഴക്കുള്ള മറ്റൊരു കാരണമാണ്. ആൻഡമാൻ തീരത്തെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട് ആന്ധ്രാ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മലയോരമേഖലയിലും തീരപ്രദേശത്തുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

റദ്ദാക്കിയ തീവണ്ടികൾ

കന്യാകുമാരി - തിരുവനന്തപുരം റൂട്ടിൽ പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

1. 16366 - നാഗർകോവിൽ - കോട്ടയം പാസഞ്ചർ (13/11/21)
2. 16127 - ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് (14/11/21)

ഭാഗികമായി റദ്ദാക്കിയത്

1. 16525 - കന്യാകുമാരി -ബെംഗളുരു ഐലൻഡ് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് തുടങ്ങും, തിരികെ തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിക്കും
2. 16723 - ചെന്നൈ എഗ്മോർ - കൊല്ലം അനന്തപുരി എക്സ്പ്രസ് നാഗർകോവിൽ വരെ മാത്രം, ഇന്നത്തെ ട്രെയിൻ നാഗർകോവിലിൽ നിന്ന്
3. 22627 - തിരുച്ചി - തിരുവനന്തപുരം ഇന്‍റർസിറ്റി നാഗർകോവിൽ വരെ മാത്രം, ഇന്നത്തെ ട്രെയിൻ നാഗർകോവിലിൽ നിന്ന്
4. 16128 - ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ സർവീസ് അവസാനിപ്പിക്കും
5. 16650 - നാഗർകോവിൽ - മംഗളുരു പരശുറാം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും
6. 12666 - കന്യാകുമാരി - ഹൗറ പ്രതിവാര തീവണ്ടി നാഗർകോവിലിൽ നിന്ന്
7. 12633 - ചെന്നൈ എഗ്മോർ - കന്യാകുമാരി എക്സ്പ്രസ് നാഗർകോവിൽ വരെ മാത്രം

തിരുവനന്തപുരത്ത് വൻനാശം

കനത്ത മഴയിൽ തിരുവനന്തപുരത്ത് വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ പൂർണ്ണമായും പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പാറശ്ശാല ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണ് കൊണ്ടിരിക്കുകയാണ് ഇപ്പോഴും എന്നാണ് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.

നെയ്യാറ്റിൻകരയിൽ റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. വിഴിഞ്ഞത്ത് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞു വീണത് പരിഭ്രാന്തി പരത്തി. കോവളം വാഴമുട്ടത്താണ് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞ് വീണത്. 

ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയാണ് നഗരത്തിലടക്കം വലിയ ദുരിതം വിതച്ചത്.  തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ റയിൽവേ ട്രാക്കിൽ മൂന്നിടത്താണ് മണ്ണിടിഞ്ഞ് വീണത്. പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലുമാണ് മണ്ണിടിച്ചിൽ. നാഗർകോവിൽ -കന്യാകുമാരി റൂട്ടിൽ പാളത്തിൽ വെള്ളം കയറി.

നെയ്യാറ്റിൻകര മൂന്നുകല്ലുമൂട്ടിൽ റോഡിന്‍റെ ഒരുഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. ഇതോടെ നെയ്യാറ്റിൻകരയിലേക്ക് പോകുന്ന വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. 

മലയോര മേഖലയിലും വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് മേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 220 സെന്‍റിമീറ്ററും, നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ 60 സെന്‍റിമീറ്ററും,  പേപ്പാറ ഡാം ഷട്ടറുകൾ 80 സെന്‍റിമീറ്ററും ഉയർത്തിയിട്ടുണ്ട്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.  അനാവശ്യ യാത്രകൾ ഒഴിവാക്കണം. സാഹചര്യം നേരിടാൻ  നഗരസഭ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

വിളിക്കേണ്ട നമ്പറുകൾ താഴെ:

May be an image of text that says "asianet 13.11 2021 news മഴക്കെടുതി തിരുവനന്തപുരത്ത് കൺട്രോൾ റൂമുകൾ തുടങ്ങി വിളിക്കേണ്ട നമ്പറുകൾ 0471 2377702 0471 2377706 asianetnews /asianetnews READ MORE AT asianetnews.com /.sws sianetNewsML"

ഇന്ന് ഇടുക്കി ഡാം തുറക്കില്ല

മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴ പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.40 അടിയുമാണ്. ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്ത് കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. 

ഇനി മഴ പെയ്താൽ  മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി വ്യക്തമാക്കി. മഴ കുറഞ്ഞതിനാൽ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു. 

റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ്  അനുസരിച്ച് അണക്കെട്ടിൽ 141 അടി വെള്ളം സംഭരിക്കാം. 

ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നത് തമിഴ്നാട്ടിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചത്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.

Follow Us:
Download App:
  • android
  • ios