Asianet News MalayalamAsianet News Malayalam

'മീശ' വിവാദം: പുരസ്കാര നിർണയത്തിൽ പുനർവിചിന്തനമില്ലെന്ന് അക്കാദമി അധ്യക്ഷൻ

ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപറയുന്നത് ശരിയല്ല അക്കാദമി മതേതര സ്ഥാപനമാണ് അവാർഡ് നിർണയത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നും വൈശാഖന്‍ ചൂണ്ടിക്കാട്ടി. 

Kerala Sahitya Akademi Awards announced, S Hareesh's Meesha wins best Novel
Author
Thiruvananthapuram, First Published Feb 16, 2021, 7:40 AM IST

തൃശ്ശൂര്‍: സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ മികച്ച നോവലായി എസ് ഹരീഷിന്‍റെ മീശ തെരഞ്ഞെടുത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച്  അക്കാദമി അധ്യക്ഷൻ. പുരസ്കാര നിർണയത്തിൽ പുനർവിചിന്തനമില്ലെന്ന് വൈശാഖൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ജൂറി അംഗങ്ങളുടെ തീരുമാനം അന്തിമമാണെന്ന് പറഞ്ഞ വൈശാഖന്‍,  ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ വർഗീയ ധ്രൂവീകരണമാണ് ചിലര്‍ ലക്ഷ്യമിടുന്നതെന്ന് കുറ്റപ്പെടുത്തി. 

രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടക്കുന്നു. സാഹിത്യത്തെ സാഹിത്യമായി കാണണം നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപറയുന്നത് ശരിയല്ല അക്കാദമി മതേതര സ്ഥാപനമാണ് അവാർഡ് നിർണയത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നും വൈശാഖന്‍ ചൂണ്ടിക്കാട്ടി. 

അതേ സമയം  തെരഞ്ഞെടുപ്പ് കാലത്ത് 'മീശ' നോവൽ വിവാദം വീണ്ടും കത്തിക്കാൻ ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. എസ് ഹരീഷിന്‍റെ മീശ നോവലിലെ ചില പരാമർശങ്ങളുടെ പേരിൽ ബിജെപി ഉൾപ്പടെയുള്ള പാർട്ടികളും തീവ്രഹിന്ദുസംഘടനകളും എതിർപ്പ് അറിയിക്കുകയും വലിയ വിവാദമുയർത്തുകയും ചെയ്തിരുന്നതാണ്. നോവലിന് കേരളസാഹിത്യഅക്കാദമി പുരസ്കാരം നൽകുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്. 

'മീശ'യ്ക്ക് അവാർഡ് നൽകിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, പിണറായി വിജയൻ സ‍ർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും കെ സുരേന്ദ്രൻ പറയുന്നു. ശബരിമലയിൽ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നു. 

നോവലിൽ വർഗീയപരാമർശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവർ തന്നെ അത് പിൻവലിച്ചതാണെന്നും കെ സുരേന്ദ്രൻ പറയുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ നോവൽ ആദ്യം പ്രസിദ്ധീകരിച്ചുവന്നിരുന്നത്. എന്നാൽ ഈ പരാമർശങ്ങളുടെ പേരിൽ വലിയ വിവാദമുയർന്നതിനെത്തുടർന്ന് നോവലിന്‍റെ പ്രസിദ്ധീകരണം ആഴ്ചപ്പതിപ്പ് നിർത്തി. ഒടുവിൽ ഡിസി ബുക്സ് പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios