ഇടവേളയ്ക്ക് വിട, സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്, തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയാകും
സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിച്ച കൗശികന്‍ കമ്മിറ്റി റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗത്തിനു മുന്നിലെത്തിയേക്കും.
തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനുളള സമയപരിധി വൈകുന്നേരം ആറുമണി വരെയാക്കി നീട്ടണമെന്നും കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ടോ പ്രോക്സി വോട്ടോ വേണമെന്നുമുള്ള സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ ഇന്നത്തെ മന്ത്രിസഭയില്‍ ചര്‍ച്ചയായേക്കും.
സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിച്ച കൗശികന്‍ കമ്മിറ്റി റിപ്പോര്‍ട്ടും മന്ത്രിസഭാ യോഗത്തിനു മുന്നിലെത്തിയേക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിനും സാധ്യതയുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ഇന്നത്തെ മന്ത്രിസഭാ യോഗവും ചേരുക. രണ്ടു മന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മന്ത്രിസഭ യോഗം
റദ്ദാക്കിയിരുന്നു.
അതേസമയം മന്ത്രി കെ.ടി.ജലീലിന്‍റെ രാജിആവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഇന്നും തുടരും. സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. സെക്രട്ടറിയേറ്റിലേക്കുളള ബിജെപി മാര്‍ച്ചും ഇന്നു നടക്കും.