Asianet News MalayalamAsianet News Malayalam

'മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്ന നിയമം, സിഎഎ കേരളം നടപ്പാക്കില്ല, കോടതിയിലേക്ക്': പിണറായി

തെരഞ്ഞെടുപ്പിന് മുൻപ് ധൃതി പിടിച്ച് ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടർ നടപടി സ്വീകരിക്കും. മതാധിഷ്ടിതമായി ജനങ്ങളെ വിഭജിക്കാനാകില്ല.

kerala will not implement caa says pinarayi vijayan cm of kerala press meet on caa apn
Author
First Published Mar 14, 2024, 6:10 PM IST

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമാണെന്നും കേരളം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഉളള നിലപാടിൽ കേരളം ഉറച്ച് നിൽക്കുകയാണ്. തെരഞ്ഞെടുപ്പിന് മുൻപ് ധൃതി പിടിച്ച് ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടർനടപടി സ്വീകരിക്കും. മതാധിഷ്ടിതമായി ജനങ്ങളെ വിഭജിക്കാനാകില്ല. സംഘപരിവാറിന്റെ ഹീനനടപടി അന്താരാഷ്ട്ര തലത്തിൽ വരെ വിമർശിക്കപ്പെടുകയാണ്. ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്നതാണ് ഈ നിയമം. ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറാണ് സിഎഎക്ക് പിന്നിലെന്നും പിണറായി കുറ്റപ്പെടുത്തി.  

മൗലിക അവകാശം ഹനിക്കുന്ന ഒരു നിയമവും ഒരു സർക്കാരിനും കൊണ്ടുവരാനാകില്ല. കുടിയേറ്റക്കാരെ എങ്ങനെയാണ് മുസ്ലീങ്ങളെന്നും മുസ്ലീം ഇതര വിഭാഗമെന്നും വേർതിരിക്കുന്നത് ? പൗരത്വ നിയമ ഭേദഗതിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് എതിർക്കപ്പെടുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്തെ കൂടി അണിനിരത്തി കേരളം നേരത്തെ സമരം ചെയ്തിരുന്നു. നിയമസഭാ പ്രമേയം അടക്കം നിയമം പാസാക്കി. എന്നാൽ കോൺഗ്രസ് ആദ്യഘട്ടത്തിൽ യോജിപ്പിന് തയ്യാറായെങ്കിലും പെട്ടെന്ന് നിലപാട് മാറ്റി. അന്നത്തെ കെപിസിസി പ്രസിഡന്റ് പ്രമേയത്തെ പരിഹസിച്ചു. പ്രക്ഷോഭങ്ങളിൽ അണിനിരന്നവർക്കെതിരെ പാർട്ടിതല നടപടി എടുത്തു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് നിലപാടെന്നും പിണറായി കുറ്റപ്പെടുത്തി.  

പൗരത്വ പ്രശ്നത്തിൽ കോൺഗ്രസിന്റേത് കുറ്റകരമായ മൗനമാണ്. സിഎഎക്കെതിരെ ദേശീയതലത്തിൽ കോൺഗ്രസ് നിലപാട് എന്താണ് ? ന്യായ് യാത്ര നടത്തുന്ന രാഹുൽ ഗാന്ധി ഇതൊന്നും അറിഞ്ഞില്ലേ ?  ഒരക്ഷരം മിണ്ടിയില്ല. എന്തിനിത്ര തിടുക്കമെന്ന് മാത്രമാണ് കെസി വേണുഗോപാൽ ചോദിച്ചത്. കേന്ദ്ര നടപടിക്ക് മുന്നിൽ മുട്ട് മടക്കില്ല നിശബ്ദരാകുകയും ഇല്ലെന്നും പിണറായി ആവർത്തിച്ചു. 

സിഎഎ പ്രക്ഷോഭം, കേസുകൾ- മുഖ്യമന്ത്രി പറയുന്നു...

സിഎഎ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ കേരളം നിലപാട് എടുത്തിട്ടുണ്ട്. 835 കേസ് രജിസ്റ്റർ ചെയ്തതിൽ 629 കേസ് കോടതിയിൽ നിന്ന് ഇല്ലാതായി.  260 കേസിൽ 86 എണ്ണം പിൻവലിക്കാൻ സർക്കാർ സമ്മതം നൽകി. കേവലം ഒരേ ഒരു കേസ് മാത്രമാണ് അന്വേഷണ ഘട്ടത്തിലുളളത്.  പിൻവലിക്കാൻ അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകൾ മാത്രമാണ് തുടരുന്നത്.  അപേക്ഷ കിട്ടുന്ന മുറയ്ക്ക് പിൻവലിക്കുമെന്നും പിണറായി വ്യക്തമാക്കി. 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios