വിഷുവിന് എത്തുമ്പോള്‍ ക്വാറന്‍റീന്‍ ഇളവ് വേണം; നിവേദനവുമായി മറുനാടന്‍ മലയാളികള്‍
നിലവില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് ഏഴ് ദിവസത്ത ഷോർട്ട് വിസിറ്റ് ഓപ്ഷനിലൂടെ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് വരാമെങ്കിലും ഇത് 10 ദിവസമെങ്കിലുമാക്കണമെന്നാണ് ആവശ്യം. കൂടാതെ ഒരാഴ്ച നിരീക്ഷണം പൂർത്തിയാക്കുമ്പോൾ നടത്തേണ്ട ആർടിപിസിആർ ടെസ്റ്റ് സൗജന്യമാക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു
ബെംഗളൂരു: വിഷു അവധിക്ക് നാട്ടിലെത്തുന്ന ഇന്ത്യയിലെ വിവിധ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികൾക്ക് ക്വാറന്‍റീന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ബെംഗളൂരുവിലെ മലയാളി സംഘടനകൾ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കേരള സമാജം ബെംഗളൂരു ഘടകമടക്കമുള്ള സംഘടനകൾ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി നിവേദനം നല്‍കിയത്.
നിലവില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് ഏഴ് ദിവസത്ത ഷോർട്ട് വിസിറ്റ് ഓപ്ഷനിലൂടെ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് വരാമെങ്കിലും ഇത് 10 ദിവസമെങ്കിലുമാക്കണമെന്നാണ് ആവശ്യം. കൂടാതെ ഒരാഴ്ച നിരീക്ഷണം പൂർത്തിയാക്കുമ്പോൾ നടത്തേണ്ട ആർടിപിസിആർ ടെസ്റ്റ് സൗജന്യമാക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.
നിലവില്‍ 1700 രൂപ വരെയാണ് കേരളത്തിലെ ആർടിപിസിആർ പരിശോധനാ നിരക്ക്. നിലവിലുള്ള നിബന്ധനകൾ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളാണ് കൊവിഡ് പരത്തുന്നതെന്ന ധ്വനിയുണ്ടാക്കുമെന്നും സംഘടനകൾ വിമർശിച്ചു. ബെംഗളൂരുവില്‍ രാത്രി കർഫ്യൂ അടക്കം ഏർപ്പെടുത്തി കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചത് മലയാളി വ്യാപാരികളെ കാര്യമായി ബാധിച്ചിട്ടുണ്ട്.