റിലേ ഒ.പി. ബഹിഷ്കരണം തുടരുമെന്ന് കെജിഎംസിടിഎ. 5-ാം ആഴ്ചയിലേക്ക് കടന്ന പ്രതിഷേധത്തിന്റെ ഭാഗമായി നിശ്ചിത ദിവസങ്ങളിൽ ഒ.പി, തിയറി ക്ലാസുകൾ ബഹിഷ്കരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: ഇപ്പോൾ നടത്തുന്ന റിലേ ഒ.പി. ബഹിഷ്കരണം തുടരുമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ. അഞ്ചാം ആഴ്ച്ചയിലേക്കാണ് പ്രതിഷേധം നീളുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബർ 21 വെള്ളിയാഴ്ച, 29 ശനിയാഴ്ച എന്നീ തീയതികളിൽ ഒ.പി, തിയറി ക്ലാസുകൾ എന്നിവ ബഹിഷ്കരിക്കുമെന്നും ചട്ടപ്പടി സമരം (Work to Rule) തുടരുമെന്നും സംഘടന. ഔദ്യോഗിക കത്തിടപാടുകൾക്ക് മറുപടി നൽകില്ല, കൂടാതെ മറ്റ് സ്ഥിതിവിവര കണക്കുകൾ കൈമാറില്ല. എല്ലാ മെഡിക്കൽ കോളേജുകളിലും രാവിലെ 10.30 ന് പ്രതിഷേധയോഗം ചേരുന്നതാണെന്നും കെജിഎംസിടിഎ അറിയിച്ചു.

ഐ.പി. രോഗികളുടെ ചികിത്സ, ശസ്ത്രക്രിയകൾ, അടിയന്തിര ചികിത്സകളായ കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., അടിയന്തിര ശസ്ത്രക്രിയകൾ എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷേധ ദിനങ്ങളിൽ അടിയന്തിര ചികിത്സ ഒഴികെയുള്ള ആവശ്യങ്ങൾക്ക് ആശുപത്രികളിൽ വരുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്നും സമരക്കാർ അഭ്യർത്ഥിച്ചു. ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്കു ശേഷം സമരപരിപാടികൾ ശക്തമാക്കുവാൻ സംഘടന നിർബന്ധിതമാകുമെന്നും ഭാരവാഹികൾ.