ഭരണമാറ്റത്തിന് പിന്നാലെ കിഫ് ബി സിഇഒ കെഎം എബ്രഹാം രാജിവച്ചു. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് താത്കാലിക ചുമതല

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ കിഫ് ബി സിഇഒ കെഎം എബ്രഹാം രാജിവച്ചു. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് താത്കാലിക ചുമതല. കിഫ് ബിയുടെ ഭാവിയിൽ യുഡിഎഫ് സർക്കാറിൻ്റെ നയപരമായ തീരുമാനം വരും മുമ്പാണ് പടിയിറക്കം.

കിഫ്ബി പാലം, കിഫ്ബി സ്കൂൾ, കിഫ്ബി റോഡ്- അവസാനം കിഫ് ബി ഫണ്ട് വഴിയുള്ള ഭരണനേട്ട പ്രചാരണം വരെ സർവം കിഫ്ബി മയമായിരുന്നു ഇതുവരെ. എൽഡിഎഫ് അധികാരത്തിൽ നിന്ന് പുറത്താകുമ്പോൾ, കിഫ്ബിക്ക് ചുക്കാൻ പിടിച്ച കെഎം എബ്രഹാമും പടിയിറങ്ങുകയാണ്. രൂപീകരിച്ചത് മുതൽ സിഇഒ ആയിരുന്നു കെഎം എബ്രഹാം. ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ചപ്പോഴും ഉന്നതസ്ഥാനത്ത് തന്നെ ക്യാബിനറ്റ് പദവി നൽകി ചീഫ് പ്രിൻസിപ്പിൽ സെക്രട്ടറിയുമാക്കി മുഖ്യമന്ത്രി.

സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ എതിർപ്പ്, പ്രതിപക്ഷ ആരോപണം അങ്ങിനെ നിരന്തരം വിവാദങ്ങളിൽ പെട്ടെങ്കിലും മുഖ്യമന്ത്രി എബ്രഹാമിന് നൽകിയത് പരിപൂർണ്ണ പിന്തുണയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കിഫ് ബിയുടെ ഭാവി എന്താകുമെന്നതിൽ അവ്യക്തത ബാക്കിയാണ്. നിർമ്മാണത്തിലുള്ള1 ലക്ഷത്തി പതിനായിരം കോടി രൂപയുടെ പദ്ധതികളിലും വരണം പുതിയ സർക്കാറിനെതിരെ തീരുമാനം.

YouTube video player