'തന്റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നു'

കൊല്ലം: വിസ്മയയുടെ വിവാദ മരണത്തിൽ ഭർത്താവും മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറുമായ കിരണിൻറെ മൊഴി രേഖപ്പെടുത്തി. വിസ്മയ മരിക്കുന്നതിന് തലേ ദിവസം മർദ്ദിച്ചിട്ടില്ലെന്ന് മൊഴിയിൽ പറയുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തുവെന്നും കിരൺ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

തന്റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയ ശുചിമുറിയിൽ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് താൻ ശുചി മുറിയുടെ വാതിൽ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മർദ്ദനത്തിന്റെ പാടുകൾ നേരത്തെ ഉണ്ടായതാണ്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരൺ പൊലീസിനോട് പറഞ്ഞു.

വിസ്മയയെ മുമ്പ് മർദ്ദിച്ചിട്ടുണ്ടെന്നും കിരൺ പൊലീസിനോട് സമ്മതിച്ചു. കിരണിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. ഗാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കിരണിനെതിരെ കേസ് ചുമത്തുക. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മറ്റ് വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona