ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക താരിഫ് കുറച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കിറ്റക്സ് എംഡി സാബു എം ജേക്കബ്. ഇത് ഇന്ത്യയുടെ സുവർണ കാലമാണെന്നും, നഷ്ടപ്പെട്ടതിന്റെ ഇരട്ടി തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് കുറച്ച അമേരിക്കയുടെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കിറ്റക്‌സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തിയായിരുന്നു ട്വൻ്റി ട്വൻ്റി പാർട്ടി ചീഫ് കോർഡിനേറ്റർ കൂടിയായ അദ്ദേഹത്തിൻ്റെ പ്രതികരണം. ഒരു പ്രധാനമന്ത്രി ഇങ്ങനെയാവണമെന്ന് നരേന്ദ്ര മോദി തെളിയിച്ചെന്നും ഇത് ഇന്ത്യയുടെ സുവർണ കാലമെന്നും അദ്ദേഹം പറഞ്ഞു. ഈയടുത്താണ് ട്വൻ്റി ട്വൻ്റി കേരളത്തിൽ എൻഡിഎയുടെ ഭാഗമായത്.

ഇന്ത്യൻ വ്യവസായികൾക്ക് തിരിച്ചടിയായിരുന്നു നേരത്തെ അമേരിക്ക താരിഫ് പ്രഖ്യാപിച്ച നടപടിയെന്ന് സാബു എം ജേക്കബ് പറഞ്ഞു. തന്നെ പോലെ അനേകം വ്യവസായികൾക്ക് തിരിച്ചടിയായിരുന്നു ആ തീരുമാനം. ഇന്ത്യയും അമേരിക്കയുമായുള്ള കാരറിനെ രാഷ്‌ടീയമായല്ല കാണേണ്ടത്. കഴിഞ്ഞ 3 സാമ്പത്തിക പാദവാർഷികങ്ങളിൽ 35 ശതമാനത്തോളമാണ് വ്യവസായം താഴേക്ക് പോയത്. എന്നാൽ ഈ കരാർ യാഥാർത്ഥ്യമായതോടെ നഷ്ടപ്പെട്ടതിന്റെ ഇരട്ടി തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് തങ്ങൾ. ഇന്ത്യയിലെ ഏതൊരു വ്യവസായിയെ സംബന്ധിച്ചും ജീവിതത്തിൽ ഇത്രയും സന്തോഷം ഉണ്ടായ മറ്റൊരു ദിവസം കാണില്ല. യൂറോപ്യൻ യൂണിയൻ കരാറിനൊപ്പമാണ് അമേരിക്കയുമായുള്ള കരാറും നിലവിൽ വന്നിരിക്കുന്നത്. ലോകത്തിലെ വ്യവസായത്തിൻ്റെ ഏറ്റവും വലിയ ഹബ്ബായി ഇന്ത്യ മാറുകയാണെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.