ലോക് ഡൗണും ഒപ്പം ശക്തമായ കടൽക്ഷോഭവും കാരണം മത്സ്യതൊഴിലാളികളുടെ ജീവിതം ഏറെ പരിതാപകരമാണ്. സഹായ നിധിയിൽ നിന്ന് മെയ് അവസാനമായിട്ടും ഇതുവരെ ഒരു ഗഡു പോലും കിട്ടിയിട്ടില്ലെന്ന് കെകെ രമ
കോഴിക്കോട്: മത്സ്യതൊഴിലാളികൾക്ക് സമ്പാദ്യ നിധിയിൽ നിന്ന് അടിയന്തരമായി സഹായം എത്തിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെകെ രമ. ലോക് ഡൗണും ഒപ്പം ശക്തമായ കടൽക്ഷോഭവും കാരണം മത്സ്യതൊഴിലാളികളുടെ ജീവിതം ഏറെ പരിതാപകരമാണ്. സഹായ നിധിയിൽ നിന്ന് മെയ് അവസാനമായിട്ടും ഇതുവരെ ഒരു ഗഡു പോലും കിട്ടിയിട്ടില്ല.
വർഷത്തിൽ സപ്തംബർ മുതൽ ഫിബ്രവരി വരെയുള്ള ആറ് മാസം മത്സ്യതൊഴിലാളികൾ നൽകുന്ന 250 രൂപയിൽ നിന്നാണ് മാർച്ച് മുതൽ ജൂൺ വരെ മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സർക്കാർ ഇവർക്ക് നൽകുന്നത്. സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് സഹായ വിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് കെകെ രമയുടെ അഭ്യര്‍ത്ഥന.
പൊടുന്നനെയുണ്ടായ കടലാക്രമണം കാരണം മത്സ്യ ബന്ധന ഉപകരണങ്ങളും മറ്റും നശിച്ച അവസ്ഥയിലാണ്. ആയതിനാൽ മത്സ്യതൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയിലെ തുക ഉടൻ വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും കെകെ രമ ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
