വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ പിന്തുണയ്ക്കാനുള്ള  രമയുടെ തീരുമാനത്തെ വിമര്‍ശിച്ചാണ് കഴിഞ്ഞ ദിവസം ശാരദക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്

വടകര: ആര്‍എംപിയുടെ കോണ്‍ഗ്രസ് പിന്തുണയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച എഴുത്തുകാരി എസ്.ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ആര്‍.എം.പി നേതാവ് കെ.കെ. രമ. ശാരദക്കുട്ടിയുടെ സെലക്ടീവ് വിമര്‍ശനം ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് അവര്‍ പ്രതികരിച്ചു. വളഞ്ഞ് മൂക്കുപിടിക്കാതെ പി.ജയരാജനെ പിന്തുണയ്ക്കുന്നുവെന്ന് പറയാന്‍ തയാറാവണമെന്നും കെ.കെ രമ ആവശ്യപെട്ടു.

വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ പിന്തുണയ്ക്കാനുള്ള രമയുടെ തീരുമാനത്തെ വിമര്‍ശിച്ചാണ് കഴിഞ്ഞ ദിവസം ശാരദക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെതിരെ വലിയ വിമര്‍ശനം പോസ്റ്റിന് അടിയില്‍ തന്നെ പലരും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാധ്യമത്തോട് പ്രതികരിക്കുമ്പോള്‍ കെകെ രമ തന്നെ ഇത്തരം പ്രതികരണം നടത്തിയത്.

അടിയന്തിരാവസ്ഥയുടെ നാളില്‍ പൊലീസ് ഉരുട്ടികൊന്ന എന്‍.ഐ.ടി വിദ്യാര്‍ഥി രാജനെ കാത്തിരിക്കുന്ന അച്ഛന്‍ ഈച്ചരവാര്യരുയുടെ അവസ്ഥ സൂചിപ്പിച്ചാണ് എഴുത്തുകാരി എസ്. ശാരക്കുട്ടി കെ.കെ രമയ്ക്കെതിരെ വിമര്‍ശനം നടത്തിയത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്‍റെ മകനെ പിന്തുണയ്ക്കുന്നത് ധാര്‍മികതയല്ലെന്നായിരുന്നു വിമര്‍ശനം.