'പോരാട്ടം കടുപ്പിക്കേണ്ട ഘട്ടം'; എല്ലാം തുറക്കുന്നത് ആളുകളുടെ വരുമാനം നിലക്കാതിരിക്കാനെന്ന് ആരോഗ്യമന്ത്രി
പെരുന്നാൾ ആഘോഷങ്ങളിൽ 80 ശതമാനം ആളുകളും നിയന്ത്രണം പാലിച്ചു. എന്നാൽ ചിലരെങ്കിലും മുന്നറിയിപ്പ് ലംഘിച്ചത് കാരണം ചിലയിടങ്ങളിൽ വ്യാപനം ഉണ്ടായി. എല്ലാം തുറന്നു കൊടുക്കുന്നത് ആളുകളുടെ വരുമാനം നിലക്കാതിരിക്കാൻ ആണെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19നെതിരെയുള്ള പോരാട്ടം കടുപ്പിക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഓണാഘോഷം കരുതലോടെ മതി. പെരുന്നാൾ ആഘോഷങ്ങളിൽ 80 ശതമാനം ആളുകളും നിയന്ത്രണം പാലിച്ചു. എന്നാൽ ചിലരെങ്കിലും മുന്നറിയിപ്പ് ലംഘിച്ചത് കാരണം ചിലയിടങ്ങളിൽ വ്യാപനം ഉണ്ടായി.
എല്ലാം തുറന്നു കൊടുക്കുന്നത് ആളുകളുടെ വരുമാനം നിലക്കാതിരിക്കാൻ ആണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.