മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ; ഡിസ്‌ചാർജിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നും കെകെ ശൈലജ
മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം
കണ്ണൂർ: മുഖ്യമന്ത്രിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതിൽ യാതൊരു വിധ പ്രോട്ടോക്കോൾ ലംഘനവും ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വി മുരളീധരൻ പറയുന്നതിന് എന്തടിസ്ഥാനം എന്ന് അറിയില്ല. വീട്ടിൽ സൗകര്യമുള്ളയാളെ അവിടെ തന്നെ നിർത്തിയാണ് ചികിത്സിക്കാറുള്ളത്. വീട്ടിലും മുഖ്യമന്ത്രി ക്വാറന്റീനിലാണ്. വീട്ടിൽ സൗകര്യം ഉള്ളയാളുകളെ വീട്ടിലേക്ക് വിടാറുണ്ടെന്നും മന്ത്രി പറഞ്ഞു.
ടെസ്റ്റ് ചെയ്ത് പോസിറ്റീവായപ്പോഴാണ് മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്ന് വിട്ടയച്ചപ്പോൾ ടെസ്റ്റ് ചെയ്തിരുന്നു, നെഗറ്റീവായിരുന്നു ഫലം. അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സീൻ ക്ഷാമത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ വാക്സീനുകൾ ലഭിക്കേണ്ടതുണ്ട്. ഇന്ന് വാക്സീനുകൾ ലഭിച്ചില്ലെങ്കിൽ മാസ് വാക്സീനേഷൻ മുടങ്ങാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.