മദ്യപിച്ച് അലക്ഷ്യമായി അമിത വേഗത്തിൽ വാഹനമിടിച്ച് ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്രീറാമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഹാജരായത്. രണ്ടാം പ്രതി വഫയും കോടതിയിലെത്തി. പൊലീസ് കുറ്റപത്രം നൽകിയ കേസിൽ നേരിട്ട് ഹാജരാകാൻ രണ്ടുപ്രാവശ്യം നോട്ടീസ് നൽകിയിരുന്നുവെങ്കിലും ശ്രീറാം ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതിയുടെ അന്ത്യശാസനം നിലനിൽക്കെയാണ് ശ്രീറാം നേരിട്ട് കോടതിയിലെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ വൈകിപ്പിക്കാനാണ് ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻറെ ശ്രമം . ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായ ശ്രീറം കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും രേഖകളും നൽകണമെന്ന് ആവശ്യപ്പെട്ടു. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് പുതിയ നീക്കം. ശ്രീറാമിന്‍റെ ആവശ്യവും പ്രോസിക്യൂഷൻറെ എതിർപ്പും വാദങ്ങളുമെല്ലാം കഴിയുന്നതോടെ കേസിൻറെ വിചാരണ നടപടികള്‍ തുടങ്ങുന്നത് വൈകാനാണ് സാധ്യത.

കുറ്റപത്രം സമർപ്പിച്ചിട്ടും കോടതിയിൽ ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമൻ കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് ഇന്ന് കോടതിയിലെത്തിയത്. നേരത്തെ രണ്ടു പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹാജരായിരുന്നില്ല. എന്നാൽ ശ്രീരാമിന് കോടതി ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചില്ല. വിചാരണ നടപടികളിലേക്ക് കടക്കുന്നതിൻറെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി ഈ മാസം 27ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. കേസിലെ രണ്ടാം പ്രതി വഫയും കോടതിയിൽ ഹാജരായിരുന്നു.