കെ എം മാണിയുടെ മൃതശരീരം അൽപ്പസമയത്തിനകം കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിക്കും
രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. ഊണും ഉറക്കവും ഒഴിഞ്ഞ് കാത്തിരുന്ന നാനാതുറയിൽപെട്ട ആളുകൾ കെഎംമാണിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
പാലാ: കെ എം മാണിയുടെ മൃതശരീരം അൽപ്പസമയത്തിനകം പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിൽ എത്തിക്കും. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. പതിനായിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു.
രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. ഊണും ഉറക്കവും ഒഴിഞ്ഞ് കാത്തിരുന്ന നാനാതുറയിൽപെട്ട ആളുകൾ കെഎംമാണിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. കേരള കോൺഗ്രസിന്റെ പിറവിയും പിളർപ്പും അടക്കം കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രദാന തീരുമാനങ്ങൾക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാവും അത്രമേൽ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്.
രാത്രി ഒരു മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ ചേർന്ന് ഏറ്റുവാങ്ങി. രാവിലെ പത്തു മണിയോടെഎറണാകുളത്തെ ലേക്‍ഷോർ ആശുപത്രിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര പ്രതീക്ഷിച്ചതിലും പതിമൂന്ന് മണിക്കൂർ വൈകിയാണ് കോട്ടയത്ത് എത്തിയത്. അർദ്ധരാത്രിയിലും ഊണും ഉറക്കവുമില്ലാതെ കാത്തുനിന്നത് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകൾ. ഒരുമണിക്കുർ പൊതുദർശനത്തിന് ശേഷം മൃതദേഹം കേരള കോൺഗ്രസ് ആസ്ഥാനത്ത് എത്തിച്ചു.
അവിടെ നിന്ന് മണർകാട്, അയർകുന്നം, കിടങ്ങൂർ വഴി സ്വന്തം തട്ടകമായ പാലായിലേക്ക് കെ.എം മാണിയുടെ അന്ത്യയാത്ര പുറപ്പെട്ടു. ഉച്ചവരെ പാലയിൽ കരിങ്ങോഴക്കൽ വീട്ടിൽ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം