കൊവിഡ് 19; പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഴുവൻ സ്ഥാപനങ്ങളും വിട്ടുനൽകുമെന്ന് കെഎൻഎം
കെഎൻഎമ്മിനു കീഴിൽ നേരിട്ടും പ്രസ്ഥാനപ്രവർത്തകരുടെ മേൽനോട്ടത്തിൽ നടക്കുന്നതുമായ ആശുപത്രികൾ, ഫാർമസി കോളേജുകൾ എന്നിവ സർക്കാർ സ്വീകരിക്കുന്ന അടിയന്തര കാര്യങ്ങൾക്കായി വിട്ടുനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിനായുള്ള സംസ്ഥാനസർക്കാർ പ്രവർത്തനങ്ങൾക്കായി കെഎൻഎം മുഴുവൻ സ്ഥാപനങ്ങളും വിട്ടുനൽകും. കെഎൻഎമ്മിനു കീഴിൽ നേരിട്ടും പ്രസ്ഥാനപ്രവർത്തകരുടെ മേൽനോട്ടത്തിൽ നടക്കുന്നതുമായ ആശുപത്രികൾ, ഫാർമസി കോളേജുകൾ എന്നിവ സർക്കാർ സ്വീകരിക്കുന്ന അടിയന്തര കാര്യങ്ങൾക്കായി വിട്ടുനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആരോഗ്യ പ്രവർത്തകരോ സർക്കാരോ ആവശ്യ പെടുന്ന സാഹചര്യത്തിൽ കെ എൻ എം ന്റെ പള്ളിയടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വിട്ടു നൽകാനും സൗകര്യം ഒരുക്കികൊടുക്കാനും പ്രാദേശിക ഘടകങ്ങൾ ശ്രദ്ധിക്കണമെന്നും നേതാക്കൾ അവശ്യപെട്ടു.ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന കെ എൻ എം ന്റെ പോഷക ഘടകമായ ഐ എം ബി യുടെയും സന്നദ്ധ ആരോഗ്യ പ്രവർത്തകരുടെയും മുഴു സമയസേവനം സർക്കാരുമായി ആലോചിച്ചു പ്രതിരോധ പ്രവർത്തനങ്ങൾക്കു നൽകും.ഐ എം ബി യുടെ കീഴിൽ മെഡിക്കൽ കിറ്റുകൾ ശേഖരിച്ചു സർക്കാറിലൂടെ വിതരണം ചെയ്യാനുള്ള വിപുലമായ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
ഐസൊലേഷൻ വാർഡുകളിലേക്ക് ആവശ്യമുള്ള മെഡിക്കൽ കിറ്റുകളാണു ഐ എം ബി നൽകുന്നത്. കെ എൻ എം യുവഘടകമായ ഐ എസ് എം ന്റെ നേതൃത്വ ത്തിൽ ഈലാഫ് വളണ്ടിയർമാർ സേവന രംഗത്ത് സജീവമാണ്. രാജ്യം ലോക്ക് ഡൗണി ലേക്ക് നീങ്ങിയപ്പോൾ കഷ്ടപെടുന്ന കുടുംബ ങ്ങൾക്ക് ഭക്ഷണ കിറ്റുകൾ എത്തിക്കാൻ ഐ എസ് എം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കെ എൻ എം നേതാക്കൾ അറിയിച്ചു.