പിടിയിലായ രണ്ടുപേരെയും പോലീസ് തെളിവെടുപ്പിനായി ഉടൻ ബ്യൂട്ടി പാർലറിലേക്ക് കൊണ്ടുപോകും

കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർക്കാനുള്ള ക്വട്ടേഷന് ഏറ്റെടുത്ത പ്രതികളെ വീട്ടിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ മൂന്ന് തോക്കുകൾ കണ്ടെത്തി. പിടിയിലായ രണ്ടുപേരെയും പോലീസ് തെളിവെടുപ്പിനായി ഉടൻ ബ്യൂട്ടി പാർലറിലേക്ക് കൊണ്ടുപോകും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐജി ശ്രീജിത് അടക്കമുള്ളവർ എത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർക്കാനുള്ള ക്വട്ടേഷന് പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് ക്രൈബ്രാഞ്ച് അറിയിച്ചിരുന്നു. വെടിയുതിർത്ത പ്രതികള്‍ക്ക് പണം നൽകിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. 

ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്. ബിലാൽ, വിപിൻ എന്നിവരാണ് പിടിയിലായത്. 

ആക്രമണം നടത്തിയതിന് ശേഷം ഇരുവരും പല തവണ കാസർകോട് എത്തിയെന്നും പ്രതികള്‍ക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കൂട്ടിച്ചേര്‍ത്തു. മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് ഇവരെ ക്വട്ടേഷൻ ഏൽപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശിയായ ഡോക്ടർക്കും ആസൂത്രണത്തിൽ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനെ വിളിച്ചിരുന്നു. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് ക്രൈംബ്രാ‌ഞ്ചിന്‍റെ കണ്ടെത്തൽ.