Asianet News MalayalamAsianet News Malayalam

ബ്ലാക്ക്‌മെയ്‌ലിങ് തട്ടിപ്പിൽ നിർണ്ണായക അറസ്റ്റ്: മുഖ്യപ്രതികളിൽ ഒരാളായ ഹാരിസ് പിടിയിൽ

ഹാരിസിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. എന്നാൽ ഇവരിലൊരാൾ കൊവിഡ് പോസിറ്റീവാണ്

kochi blackmailing case main accused haris arrested
Author
Kochi, First Published Jun 29, 2020, 11:36 AM IST

കൊച്ചി: ബ്ലാക്ക്‌മെയ്‌ലിങ് തട്ടിപ്പ് കേസിൽ നിർണ്ണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മുഖ്യപ്രതികളിൽ ഒരാളായ ഹാരിസാണ് പിടിയിലായത്. ഇയാൾ തൃശ്ശൂർ സ്വദേശിയാണ്. മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഷംന കാസിമിന്റെ കേസിൽ അടക്കം നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്.

ഹാരിസിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. എന്നാൽ ഇവരിലൊരാൾ കൊവിഡ് പോസിറ്റീവാണ്. ഈ സംഭവത്തിൽ ഇതുവരെ ലൈംഗികാതിക്രമമോ, ബലാത്സംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മീഷണർ വിജയ് സാഖറെ വ്യക്തമാക്കി. 

ഏഴ് കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഷംന കാസിമിന്റെ കേസും ഉണ്ട്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകൾ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.

ഹൈദരാബാദിൽ സിനിമ ഷൂട്ടിങ്ങിലുള്ള ഷംന കാസിം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഇവർ ക്വാറന്റൈനിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ നാളെ ഷംന കാസിമിന്റെ മൊഴി ഓൺലൈനായി പൊലീസ് രേഖപ്പെടുത്തും. അതിന് ശേഷമാകും തുടരന്വേഷണം. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. മൂന്ന് പ്രതികളെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 

വൈകാതെ ഇവരെ കസ്റ്റഡിയിൽ വാങ്ങും. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ പൊലീസിന് കിട്ടിയിട്ടുണ്ട്. റിസപ്ഷനിസ്റ്റുകളും ഇവൻറ് മാനേജ്മെൻറ് ജീവനക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കൊച്ചി ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു.

Follow Us:
Download App:
  • android
  • ios