കൊച്ചി ബ്ലാക്ക്‌മെയ്ലിങ് കേസ്: ഷരീഫ് മാത്രമല്ല ആസൂത്രകനെന്ന് മോഡൽ, പ്രതികൾ പറയുന്നത് നുണയെന്ന് കാസിം
ഷെരീഫ് മാത്രമല്ല കുറ്റക്കാരൻ. മാല ഊരി വാങ്ങിയത് രമേശും റാഫിയുമാണ്. സ്വർണ്ണക്കടത്തിനായെന്ന പേരിലാണ് വിളിക്കുന്നത്. എന്നിട്ട് പണം തട്ടുകയായിരുന്നു ഇവരുടെ ശ്രമമെന്നും മോഡൽ പറഞ്ഞു
കൊച്ചി: ബ്ലാക്ക്‌മെയ്ലിങ് കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി കേസിലെ പരാതിക്കാരിയായ മോഡൽ. ഷെരീഫ് മാത്രമല്ല കുറ്റകൃത്യത്തിന്റെ സൂത്രധാരനെന്നും രമേശും റാഫിയുമാണ് മാല ഊരിവാങ്ങിയതെന്നും അവർ പറഞ്ഞു.
പേര് വെളിപ്പെടുത്തിയ സാഹചര്യത്തിൽ പേടിയുണ്ട്. അമ്മയും അച്ഛനും മാത്രമാണ് പിന്തുണ നൽകുന്നത്. എന്നാൽ അനിയനടക്കമുള്ളവർക്ക് പേടിയാണ്. ഷെരീഫ് മാത്രമല്ല കുറ്റക്കാരൻ. മാല ഊരി വാങ്ങിയത് രമേശും റാഫിയുമാണ്. സ്വർണ്ണക്കടത്തിനായെന്ന പേരിലാണ് വിളിക്കുന്നത്. എന്നിട്ട് പണം തട്ടുകയായിരുന്നു ഇവരുടെ ശ്രമമെന്നും മോഡൽ പറഞ്ഞു.
എന്നാൽ ഷംന കാസിമിലേക്ക് എത്തുന്നതിന് മുൻപ് നിരവധി പേരെ പ്രതികൾ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഷംന കേസിനെ ബ്ലാക്മെയ്ലിങ് ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികളെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഷംനയുടെ പിതാവ് കാസിം പറഞ്ഞു. നന്നായി പ്രവർത്തിക്കുന്നുണ്ട്. മികച്ച അന്വേഷണമായതിനാലാണ് ഇത്ര വേഗം പ്രതികളെ പിടികൂടാനായത്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്ന് അറിയില്ല. കേസ് അട്ടിമറിക്കാൻ തെറ്റായ കാര്യങ്ങളാണ് പ്രതികൾ വെളിപ്പെടുത്തിയിരിക്കുന്നത്. രക്ഷപ്പെടാൻ വേണ്ടി പറയുന്ന നുണകളാണ്. ഷംന മാത്രമല്ല പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നും എകെ കാസിം പറഞ്ഞു.