Ansi Kabeer : മോഡലുകളുടെ മരണം; അന്വേഷണം അവസാനഘട്ടത്തില്‍, മയക്കുമരുന്ന് പാർട്ടി നടന്നോയെന്ന് അന്വേഷിക്കും
പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമെ ആരെല്ലാം പങ്കെടുത്തു എന്നതിൽ വ്യക്തത വരൂ.
കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണം (models death) സംബന്ധിച്ച കേസ് അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് സിറ്റി പൊലീസ് കമ്മീഷണർ. വീണ്ടും എല്ലാവരെയും ചോദ്യം ചെയ്യും. ഹാർഡ് ഡിസ്ക് കണ്ടെത്താൻ ശ്രമം തുടരുമെന്നും ഇതിനായി കോസ്റ്റ് ഗാര്‍ഡിനോട് സഹായം തേടിയിട്ടുണ്ടെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മയക്കുമരുന്ന് പാർട്ടി നടന്നോയെന്ന് അന്വേഷിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമെ ആരെല്ലാം പങ്കെടുത്തു എന്നതിൽ വ്യക്തത വരൂ. സൈജുവിനെ ഉടൻ പിടികൂടും ഇയാളെയും അബ്ദുൽ റഹ്മാനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മയക്കുമരുന്ന് പാർട്ടി നടന്നോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ കെ അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലഹരിപ്പാർട്ടി നടക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 23ന് എക്സൈസ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസും എക്സൈസിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതിനിടെ, സൈജു തങ്കച്ചന്റെ മുൻകൂർ ജാമ്യ ഹർജി കോടതി തീർപ്പാക്കി. സൈജു തങ്കച്ചൻ കേസിൽ നിലവിൽ പ്രതി അല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതി ആക്കിയാൽ നിയമപ്രകാരം നോട്ടീസ് നൽകി വിളിപ്പിക്കുമെന്നും സർക്കാർ നിലപാട് അറിയിച്ചു. അതേസമയം, ദുരൂഹത നീക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ആൻസി കബീറിൻ്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.