Asianet News MalayalamAsianet News Malayalam

കൊച്ചി ഫ്ലാറ്റ് കൊലപാതകം: അർഷാദ്‌ പിടിയിൽ, കസ്റ്റഡിയിലായത് ക‍ര്‍ണാടകയിലേക്ക് കടക്കാൻ ശ്രമിക്കവേ

കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോഡ് വച്ചാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

kochi flat murder case accused arshad  arrested from kasaragod
Author
Kerala, First Published Aug 17, 2022, 1:12 PM IST

കൊച്ചി: ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ്‌ പൊലീസ് പിടിയിൽ. കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോഡ് വച്ചാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് എളുപ്പത്തിൽ പൊലീസെത്തിയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അ‍ര്‍ഷാദിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവ‍ര്‍ ലൊക്കേഷൻ. ഇതോടെ ഇയാൾ വടക്കൻ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു. സംഘം ചേർന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്റെ വലയിലായത്. 

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം : ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ കാണ്മാനില്ല 

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.  തലയിലും കഴുത്തിലുമടക്കം 20 ലേറെ മുറിവുകളുണ്ട്.ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല.

കൊലപാതകം നടക്കുമ്പോൾ സജീവും അർഷാദും മാത്രമായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ടൂറിലായിരുന്ന മറ്റ് മൂന്ന് പേർ  ഞായറാഴ്ച രാത്രിവരെ സജീവുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോൺ എടുത്തില്ല. പകരം സജീവിന്‍റെ ഫോണിൽ നിന്ന് മേസേജുകൾ ഇന്നലെ ഉച്ചവരെ വന്നു. കൊലപാതക വിവരം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. മെസേജുകള്‍ കണ്ടപ്പോള്‍ ഭാഷയിൽ  സംശയം തോന്നിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. 

'ദുരൂഹത തീർക്കണം, മകന്റെ കൊലയാളികളെ പിടികൂടണം', മകന്റെ മരണമറിഞ്ഞ് നെഞ്ചുപൊട്ടി അച്ഛൻ 

വിനോദയാത്ര, കൊലപാതകം, മിസിംഗ് 

ഒക്സോണിയ എന്ന ഫ്ലാറ്റിൽ താമസിച്ചിരുന്ന അഞ്ച് പേരിൽ മൂന്ന് പേർ കൊടൈക്കെനാലിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന നാലാമൻ കൊല്ലപ്പെട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ചാമനെ കാണ്മാനില്ല. ഇതെല്ലാമാണ് കാണാതായ അർഷാദിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിച്ചത്. മൂന്ന് പേർ കൊടൈക്കെനാലിലായിരുന്നുവെന്നത് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ അന്വേഷണം അ‍ര്‍ഷാദിലേക്ക് കേന്ദ്രീകരിച്ചു. വിനോദയാത്ര പോയ സുഹൃത്തുക്കൾ പല തവണ സജീവുമായി ഫോണിൽ മെസേജ് വഴി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായി.

ഫ്ലാറ്റിൽ താമസിച്ചത് 5 പേർ, മൂന്ന് പേർ കൊടൈക്കനാൽ വിനോദയാത്രയിൽ, ഒരാൾ കൊല്ലപ്പെട്ടു; അഞ്ചാമനെ കാണാനില്ല 

എന്നാൽ സജീവെന്ന വ്യാജേനെ ഇവരോട് സംസാരിച്ചിരുന്നത് അർഷാദ് ആയിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇപ്പോൾ ഫ്ലാറ്റിലേക്ക് വരേണ്ടതില്ലെന്നും താൻ സ്ഥലത്തില്ലെന്നുമാണ് സജീവിന്റെ ഫോണിലൂടെ അർഷാദ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇത് ആവർത്തിച്ചത് സുഹൃത്തുക്കളിൽ സംശയമുണ്ടാക്കി. ഇതോടൊപ്പം ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കുകയും പകരും മെസേജിലൂടെ മാത്രം കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്തതോടെ സംശയം ബലപ്പെട്ടു. ഇതോടെ കൊടൈക്കെനാലിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഫ്ലാറ്റിലെ കെയർ ടേക്കറോട് കാര്യമന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഫ്ലാറ്റിൽ പരിശോധന നടന്നതും മൃതദേഹം കണ്ടെത്തിയതും. 

കൊച്ചിയിലെ ഫ്ളാറ്റിലെ കൊലപാതകം: കൊല്ലപ്പെട്ടയാളുടെ പേരിൽ ചാറ്റ് ചെയ്തത് അർഷാദ്?

ഫ്ലാറ്റിലെ കൊല: മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് വരിഞ്ഞുകെട്ടിയ നിലയിൽ; ഒപ്പം താമസിച്ചയാളുടെ ഫോൺ സ്വിച്ച് ഓഫ്

Follow Us:
Download App:
  • android
  • ios