'രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണം'; പ്രവർത്തക സമിതി യോഗത്തിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്
കേരളത്തിൽ 20 ൽ 19 സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കാൻ കാരണമായത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.

ബംഗളൂരു: രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണമെന്ന് പ്രവർത്തക സമിതി യോഗത്തിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്. കേരളത്തിൽ 20 ൽ 19 സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കാൻ കാരണമായത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു. പിന്നീട് അയോഗ്യത വന്നപ്പോൾ രാഹുലിന് അനുകൂലമായ വികാരം കേരളത്തിൽ എമ്പാടും ഉണ്ടായി. ഇത്തവണയും മികച്ച വിജയം നേടാനുള്ള തന്ത്രങ്ങൾ കേരളത്തിലെ കോൺഗ്രസിന്റെ പക്കൽ ഉണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
വിജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ വേർതിരിച്ച് പ്രവർത്തനങ്ങൾ ഇപ്പോഴേ ഏകോപിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേര്‍ത്തു. സംഘടനാ തലത്തിൽ സംവരണം വേണം. ദളിത് വിഭാഗങ്ങൾക്ക് സംഘടനാ തലത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകുന്നത് വിജയസാധ്യത കൂട്ടുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ വന്നത് കർണാടകത്തിൽ ദളിത് വോട്ട് കോൺഗ്രസിന് അനുകൂലമായി മാറാൻ സഹായകമായി. ഒബിസി സംവരണപരിധി കൂട്ടണ്ട കാലം അതിക്രമിച്ചുവെന്നും അതിനാലാണ് കോൺഗ്രസ് ഇക്കാര്യം പ്രമേയത്തിൽ ആവശ്യപ്പെട്ടതെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.