പോപ്പുലർ ഫ്രണ്ടിന്റേയും എസ് ഡി പി ഐയുടേയും വോട്ട് വേണ്ടെന്ന് പറയാൻ ഉള്ള ധൈര്യം യുഡിഎഫിനുണ്ടോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു

കൊച്ചി : പി സി ജോർജിന്റെ (pc george)പരാമർശം മത വിദ്വേഷം ഉണ്ടാക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ(kodiyeri balakrishnan). പി സി ജോർജ് പറഞ്ഞത് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ്. കേരളം ഇന്ത്യയിൽ വ്യത്യസ്തമായി നിൽക്കുന്ന സംസ്ഥാനം ആണ്. പി സി ജോർജിന്റെ 
അറസ്റ്റ് സ്വാഭാവിക നടപടി ആണ്.സർക്കാർ വാശി കാണിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതും ശരിയല്ല. ആരോടും സർക്കാരിന് വിവേചനം ഇല്ല. ഇത് വരെ നമ്മൾ ആരും കേൾക്കാത്ത മുദ്രാവാക്യം ആണ് കേട്ടത്. ആർക്കും എന്തും വിളിച്ചു പറയാവുന്ന നാടായി മാറാൻ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

പോപ്പുലർ ഫ്രെണ്ടുമായി യുഡിഎഫ് യോജിച്ചു പ്രവർത്തിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പിൽ യുഡിഎഫും പോപ്പുലർ ഫ്രണ്ടുമായി ഉണ്ടാക്കിയ ധാരണ തുടരുന്നു. യുഡിഎഫ് ധാരണക്ക് ശേഷം ആണ് പോപ്പുലർ ഫ്രണ്ട് രീതി മാറ്റിയത്. ആലപ്പുഴ പാലക്കട് കൊലപാതകങ്ങൾക്ക് പ്രേരണ നൽകിയത് യുഡിഎഫ് ആണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. 

പോപ്പുലർ ഫ്രണ്ടിന്റേയും എസ് ഡി പി ഐയുടേയും വോട്ട് വേണ്ടെന്ന് പറയാൻ ഉള്ള ധൈര്യം യുഡിഎഫിനുണ്ടോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. 

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത് നല്ല കാര്യമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നടിയെ സി പി എം സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടില്ല. പരാതി കൊടുത്ത സമയത്തെ ആണ് സംശയിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു

അതേസമയം പി സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ നാടകമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ തിരിച്ചടിച്ചു. 
വർഗീത ശക്തികളെ നേരിടുന്നതിൽ സർക്കാരിന് ആത്മാർഥതയില്ല. സമുദായങ്ങളെ ഭിന്നിപ്പിച്ച് നാല് വോട്ട് പിടിക്കൽ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.